തിരുവനന്തപുരം മൃഗശാലയിൽ ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സീബ്രകളെത്തുന്നു


തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്കായി ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സീബ്രകളെത്തുന്നു. ഗുജറാത്തിലെ 'വൻതാര' (ഗ്രീൻസ് വൈൽഡ് ലൈഫ് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ) കേന്ദ്രത്തിൽ നിന്ന് ഒരു ജോഡി സീബ്രകളെ മൃഗശാലയിൽ എത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി മ്യൂസിയം മൃഗശാല വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു.

2002-ൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് എത്തിച്ച 'സീത' എന്ന സീബ്ര 2017-ൽ പ്രായാധിക്യം മൂലം ചത്തതോടെയാണ് തിരുവനന്തപുരത്ത് സീബ്രകളുടെ സാന്നിധ്യം ഇല്ലാതായത്. വൻതാരയിൽ നിന്നുള്ള മൂന്നും അഞ്ചും വയസ്സുള്ള ഒരു ജോഡി സീബ്രകളെയാണ് കൊണ്ടുവരുന്നത്. മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ ഇവയുടെ ആരോഗ്യ പരിശോധന പൂർത്തിയാക്കി. പ്രത്യേകം തയ്യാറാക്കിയ അനിമൽ ആംബുലൻസിൽ റോഡുമാർഗമാണ് ഇവയെ തിരുവനന്തപുരത്ത് എത്തിക്കുന്നത്. വെറ്ററിനറി സർജന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് ദിവസം നീളുന്ന യാത്രയിൽ ഇവയെ അനുഗമിക്കും.

സീബ്രകൾക്ക് പകരമായി ഒരു ആൺ സിംഹവാലൻ കുരങ്ങനെയും ഒരു രാജവെമ്പാലയെയും തിരുവനന്തപുരം മൃഗശാലയിൽ നിന്ന് വൻതാരയിലേക്ക് നൽകും. വരുന്ന ഓണാവധിയിൽ തന്നെ സന്ദർശകർക്ക് സീബ്രകളെ കാണാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണങ്ങൾ പുരോഗമിക്കുന്നതെന്ന് മൃഗശാല ഡയറക്ടർ മഞ്ജുളാദേവിയും സൂപ്രണ്ട് ടി.വി. അനിൽ കുമാറും വ്യക്തമാക്കി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال