ഹൈഡ്രജൻ ഊർജ്ജമാക്കി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ചു. ഇന്ന് ഹരിയാനയിലെ ജിന്ദിൽ നിന്നും യാത്ര പുറപ്പെട്ട ട്രെയിനിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആണ്. ഹരിയാനയിലെ തന്നെ സോനിപത്തിലേക്കാണ് പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് നടത്തുക. ഇതോടെ ജർമ്മനി ഫ്രാൻസ്, ജപ്പാൻ, ചൈന, അമേരിക്ക പിന്നാലെ ഹൈഡ്രജൻ തീവണ്ടി ഓടിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ മാറി.
പുതിയ ട്രെയിൻ ഹൈഡ്രജനും ഓക്‌സിജനും യോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. 110 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിൻ നിലവിൽ പരമാവധി 75 കിലോമീറ്റർ വേഗത്തിലായിരിക്കും ഓടുക. ദിവസവും രണ്ടു സർവീസുകളാണ് ജിന്ദ് – സോനിപത്ത് റൂട്ടിൽ ട്രെയിൻ നടത്തുക. 682 സീറ്റുകളുള്ള ട്രെയിനിൽ ആകെ 2,600 യാത്രക്കാർക്ക് ഒരേ സമയം യാത്ര ചെയ്യാൻ സാധിക്കും.