പരവൂർ: രാജ്യത്ത് ജനപ്രീതി നേടിയ യുപിഐ പണമിടപാടുകളിൽ ചില വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ ചാർജ് ഈടാക്കിയേക്കുമെന്ന് റിപ്പോർട്ട്.
വൻകിട വ്യാപാരികളിൽ നിന്ന് മാത്രം ഫീസ് ഈടാക്കാനുള്ള നിർദേശമാണ് ഇപ്പോൾ സർക്കാരിന്റെ സജീവ പരിഗണനയിലുള്ളത്. ഡിജിറ്റൽ പണമിടപാടുകൾ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനായി 2020ൽ വൻകിട വ്യാപാരികളിൽ നിന്ന് പൂർണമായും ഒഴിവാക്കി നൽകിയിരുന്ന മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് പുനഃസ്ഥാപിക്കാനാണ് അധികൃതർ ആലോചിക്കുന്നത്.
വാർഷിക വിറ്റുവരവ് ഒരു കോടി മുതൽ ഒന്നര കോടി രൂപയിൽ അധികമുള്ള വൻകിട ബിസിനസ് സ്ഥാപനങ്ങൾക്ക് മാത്രമായിരിക്കും ഈ പുതിയ നിരക്ക് ബാധകമാകുകയുള്ളൂ. കൂടാതെ 2,000 രൂപയിൽ അധികമുള്ള വലിയ യുപിഐ ഇടപാടുകൾക്ക് മാത്രമേ ഇത്തരത്തിൽ ഫീസ് ഈടാക്കുകയുള്ളൂവെന്നും സൂചനയുണ്ട്.
തുടക്കത്തിൽ ഫീസ് ഒഴിവാക്കിയതിനെത്തുടർന്ന് രാജ്യത്തെ യുപിഐ ഇടപാടുകളിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്.നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2016-17 സാമ്പത്തിക വർഷത്തിൽ വെറും രണ്ട് കോടി മാത്രമായിരുന്ന യുപിഐ ഇടപാടുകൾ നിലവിൽ 24,200 കോടിയായി ഉയർന്നിട്ടുണ്ട്.
ഇടപാടുകളുടെ ആകെ മൂല്യം വെറും 0.07 ലക്ഷം കോടി രൂപയിൽ നിന്ന് 314 ലക്ഷം കോടി രൂപയായാണ് കുതിച്ചുയർന്നത്. തൊട്ടടുത്ത ജൂൺ മാസത്തിൽ മാത്രം 28.92 ലക്ഷം കോടി രൂപയുടെ 2,272 കോടി ഇടപാടുകളാണ് രാജ്യത്ത് യുപിഐ വഴി നടന്നിട്ടുള്ളത്.