തിരുവനന്തപുരം. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി കെഎസ്ഇബി ചെയർമാൻ എംജി രാജമാണിക്യം. കേരളം മുൻപെങ്ങും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഉപയോഗം മുന്‍ വര്‍ഷത്തെക്കാള്‍ 1000 മെഗാവാട്ട് കൂടിയെന്നും കെഎസ്ഇബി ചെയർമാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത്ര ഉയര്‍ന്ന ഉപയോഗം കെഎസ്ഇബി പ്രതീക്ഷിച്ചില്ല. ഈ സമയത്ത് പ്രതീക്ഷിച്ചത് 4000 മെഗാവാട്ട് മാത്രമാണെന്നും ചെയർമാൻ ചൂണ്ടിക്കാട്ടി.
ആസൂത്രണത്തിൽ വീഴ്ചയുണ്ടായില്ലെന്ന് എംജി രാജമാണിക്യം കൂട്ടിച്ചേർത്തു. പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ല. വൈദ്യുതി വാങ്ങിയ ചെലവും കുത്തനെ കൂടുന്നു. 650 കോടിക്കാണ് മുൻ വര്‍ഷം വാങ്ങിയത്. ഈ വര്‍ഷം രണ്ടു മാസം മാത്രം 350 കോടിക്ക് വാങ്ങി. വലിയ ഭാരം ഉപഭോക്താവിന് ഏൽക്കാതിരിക്കാൻ ശ്രമം നടത്തുകയാണ്. എന്നാൽ ഭാരം ഉപഭോക്താവും വഹിക്കേണ്ടി വരും. ദീര്‍ഘകാല കരാര്‍ റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ നടപടിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന മന്ത്രിയുടെ അഭിപ്രായം ശരിയെന്ന് കെഎസ്ഇബി ചെയര്‍മാൻ വെളിപ്പെടുത്തി. ചീമേനിയിലെ ആണവനിലയം സര്‍ക്കാര്‍ നയം അനുസരിച്ചെന്നും കെഎസ്ഇബി ചെയര്‍മാൻ വിശദമാക്കി.