കാലവർഷം ശക്തി പ്രാപിച്ചതോടെ മുംബൈയും പരിസരപ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിൽ. മഴ മുന്നറിയിപ്പിനെത്തുടർന്ന് നഗരത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
24 മണിക്കൂറിനുള്ളിൽ മുംബൈയുടെ പല പ്രദേശങ്ങളിലും 100 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. മുംബൈയിലെ ബാന്ദ്രയിൽ 150.6 മില്ലിമീറ്ററും പരേലിൽ 141.8 മില്ലിമീറ്ററും വിക്രോളിയിൽ 143 മില്ലിമീറ്ററും മഴ പെയ്തു.
കനത്ത മഴയിൽ നഗരത്തിലെ ഭൂരിഭാഗം റോഡുകളും വെള്ളത്തിനടിയിലായി. കനത്തമഴ മൂലം മുംബൈയിലെ ലോക്കൽ ട്രെയിനുകൾ പലതും വൈകിയാണ് ഓടുന്നത്. പൂനെ, താനെ എന്നീ നഗരങ്ങളിലും കനത്ത മഴയെത്തുടർന്ന് കിലോമീറ്ററുകളോളം നീളുന്ന വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഉച്ചയ്ക്ക് ശേഷം ശക്തമായ വേലിയേറ്റത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിട്ടുണ്ട്. മുംബൈയിൽ മൂന്നും, പൂനെ, താനെ എന്നിവിടങ്ങളിൽ കാലവർഷ കെടുതിയിൽ ഓരോ മരണം വീതം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.