ആകർഷകമായ ഓഫറുകൾ നൽകി സാധാരണക്കാരിൽ നിന്നും സ്ത്രീകളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാന പ്രതി വടകര പോലീസിന്റെ പിടിയിലായി. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസ്തഫയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വടകര മാക്കൂൽ കേന്ദ്രീകരിച്ച് ‘റോയൽ ഫർണിച്ചർ’ എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ്. ആകർഷകമായ ഓഫറുകൾ നിരത്തിയാണ് ഇവർ ആളുകളെ വലയിലാക്കിയത്. മാസം തോറും 1,000 രൂപ വീതം 20 മാസം അടയ്ക്കുന്നവർക്ക് വളരെ കുറഞ്ഞ വിലയ്ക്ക് ഫർണിച്ചറുകളോ ഇലക്ട്രോണിക്സ് സാധനങ്ങളോ നൽകാമെന്നായിരുന്നു വാഗ്ദാനം.
മാസത്തിൽ കൃത്യമായി പണമടച്ചാൽ വൻ ലാഭത്തിൽ ഫർണിച്ചറുകൾ സ്വന്തമാക്കാമെന്ന് വിശ്വസിച്ച് നൂറുകണക്കിന് ആളുകളാണ് ഈ പദ്ധതിയിൽ ചേർന്നത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നറുക്കെടുപ്പോ വാഗ്ദാനം ചെയ്ത സമ്മാനങ്ങളോ ലഭിക്കാതായതോടെയാണ് പണമടച്ചവർക്ക് സംശയം തോന്നിയത്. തുടർന്ന് ഇരയായവർ മാക്കൂലിലെ ഓഫീസിലെത്തിയപ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ടതായും സ്ഥാപനം പൂട്ടിയതായും മനസ്സിലാക്കുന്നത്. അപ്പോഴേക്കും പ്രതികൾ ലക്ഷക്കണക്കിന് രൂപയുമായി ഒളിവിൽ പോയിരുന്നു. നൂറോളം പരാതികളാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വടകര പോലീസിന് ലഭിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വടകര പൊലീസ് മലപ്പുറത്തുനിന്നാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മുസ്തഫയെ വലയിലാക്കിയത്. തട്ടിപ്പ് സംഘത്തിൽ മുസ്തഫയ്ക്ക് പുറമെ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. സമാനമായ രീതിയിൽ മലപ്പുറത്തും ഇവർ തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു.