കേരള സർവകലാശാല സ്റ്റാൻഡിങ് കൗൺസൽ അഡ്വ. തോമസ് എബ്രഹാം രാജിവച്ചു. വി സി സ്വന്തം നിലയ്ക്ക് അഡ്വ. ഗിരിജ ഗോപാലിനെ നിയമിച്ച സാഹചര്യത്തിലാണ് പ്രതിഷേധ രാജി. രാജിക്കത്ത് സർവകലാശാല രജിസ്ട്രാർക്ക് കൈമാറി. വൈസ് ചാൻസലർക്കെതിരെ രാജിക്കത്തിൽ ഗുരുതര പരാമർശങ്ങൾ ആണ് നൽകിയിരിക്കുന്നത്. തന്നെ മാറ്റാൻ വിസിക്ക് അധികാരമില്ലെന്ന് രാജിക്കത്തിൽ തോമസ് എബ്രഹാം പറയുന്നു.
സ്റ്റാൻഡിങ് കൗൺസലിനെ നിയമിക്കാനോ നീക്കം ചെയ്യാനോ അധികാരമുള്ളത് സിൻഡിക്കേറ്റിനെന്നും കത്തിൽ പരാമർശിക്കുന്നു. വി സിയുടെ നിയമവിരുദ്ധ നടപടികളും രാജിക്കത്തിൽ ചൂണ്ടിക്കാണിക്കുന്നു. സെക്ഷൻ 10 (13) ഉപയോഗിച്ച് സിൻഡിക്കേറ്റിന്റെ അധികാരത്തെ മറികടക്കാൻ ആകില്ലെന്നും രാജിക്കത്തിൽ അഡ്വ. തോമസ് എബ്രഹാം പറയുന്നു.
അതേസമയം കേരള സർവകലാശാലയിലെ വിവാദങ്ങൾക്കിടെ ഇന്ന് സ്പെഷ്യൽ സെനറ്റ് ചേരും. രാവിലെ 9.30ന് സർവകലാശാല ആസ്ഥാനത്താണ് യോഗം. സ്റ്റാൻഡിങ് കൗൺസിൽ നിയമനം ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ യോഗത്തിൽ ഉയർത്തും.