കാഞ്ഞങ്ങാട് ഹൈവേ പട്രോളിങിനിടെ കാറിടിച്ച് ഗുരുതര പരുക്കേറ്റ പൊലിസുകാരുടെ കാലുകൾ മുറിച്ചു നീക്കി


കാസർകോട്: കാഞ്ഞങ്ങാട് ഹൈവേ പട്രോളിങിനിടെ കാറിടിച്ച് ഗുരുതര പരുക്കേറ്റ പൊലിസുകാരുടെ കാലുകൾ മുറിച്ചു നീക്കി. സിവിൽ പൊലിസ് ഓഫിസർമാരായ സൂരജ് (32), അലോഷ്യസ്( 39) എന്നിവരുടെ കാലുകളാണ് മംഗളൂരു തേജസ്വിനി ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ മുറിച്ചു നീക്കിയത്. ഒരാളുടെ കാൽ മുട്ടിന് താഴെ വച്ചും മറ്റൊരാളുടെ കാൽപാദവുമാണ് മുറിച്ച് നീക്കിയത്.

വ്യാഴാഴ്ച ഐങ്ങോത്ത് വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. ദേശീയപാതയോരത്ത് അപകടസാധ്യതയുയർത്തി നിർത്തിയ നാഷണൽ പെർമിറ്റ് ലോറികളെ ഇവിടെ നിന്ന് മാറാൻ നിർദേശിക്കുകയായിരുന്നു ഉദ്യോഗസ്ഥർ. ഈ സമയത്ത് കാഞ്ഞങ്ങാട് നിന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാർ ഇതുവഴി വന്നു. അമിതവേഗത്തിലായിരുന്ന കാർ നിയന്ത്രണം തെറ്റിയാണ് അപകടമുണ്ടായത്. പൊലീസ് ജീപ്പിൻ്റെ പിന്നിൽ നിൽക്കുകയായിരുന്ന ഉദ്യോഗസ്ഥരെ ഇടിച്ച കാർ, പിന്നീട് പൊലീസ് ജീപ്പിലിടിച്ചാണ് നിന്നത്. ഈ അപകടത്തിൽ പൊലീസുകാർ ഇരുവാഹനങ്ങൾക്കും ഇടയിൽപെട്ടു. പൊലീസുകാരെ ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ മംഗളുരുവിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് ക്ലബ്ബിലെ മുൻ ഫുട്ബോൾ താരം കൂടിയാണ് സൂരജ്. കാൽ മുറിച്ചുമാറ്റിയ സാഹചര്യത്തിൽ ഇനി ഇവർക്ക് പൊലീസ് സർവീസിൽ തുടരാൻ സാധിച്ചേക്കില്ല. മറ്റേതെങ്കിലും വകുപ്പിലെ തസ്തികയിലേക്ക് ഇവർക്ക് മാറേണ്ടി വരും. അപകടവിവരമറിഞ്ഞ് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ എന്നിവർ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ചു. ഇരു പൊലീസുകാർക്കും ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇരുവരും ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال