പതിനെട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയ ചിത്രം. അതായിരുന്നു പേട്രിയറ്റ് എന്ന സിനിമയുടെ യുഎസ്പി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വലിയൊരു താരനിരയും അണിനിരന്നിരുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം തിയറ്ററില്‍ മുന്നേറുന്നതിനിടെ, പേട്രിയറ്റിന് നെഗറ്റീവ് പറഞ്ഞെന്ന പേരില്‍ നിര്‍മാതാവിന് നേരെ കയ്യേറ്റ ശ്രമം നടന്നുവെന്ന വിവരങ്ങളും പുറത്തുവരികയാണ്.
മമ്മൂട്ടിയുടെ 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്' ഉള്‍പ്പടെയുള്ള സിനിമകള്‍ നിർമിച്ച ഫൈസൽ ലത്തീഫിന് നേരെയാണ് കയ്യേറ്റ ശ്രമം നടന്നത്. കഴിഞ്ഞ ദിവസം പേട്രിയറ്റ് കണ്ടിറങ്ങിയ ലത്തീഫ് സിനിമയ്ക്ക് നെഗറ്റീവ് റിവ്യു പറഞ്ഞുവെന്നാണ് ആരോപണം. സിനിമ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ലെന്നും മേക്കിങ്ങിലും സ്ക്രിപ്റ്റിങ്ങിലും ശ്രദ്ധ വേണമായിരുന്നുവെന്നും ലത്തീഫ് പറഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന പോസ്റ്റുകളില്‍ നിന്നും വ്യക്തമാകുന്നത്.
ലത്തീഫിന് നേരെ സംസാരിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരുകൂട്ടം ആളുകളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 'മമ്മൂക്കയെ വച്ചൊരു സിനിമ നീ ചെയ്തിട്ട് , തിയറ്ററില്‍ വന്ന് മോശം പറയരുത്. നിനക്ക് ലക്ഷങ്ങളുണ്ടാക്കാൻ ഞങ്ങളേ ഉണ്ടായുള്ളൂ', എന്നെല്ലാം ലത്തീഫിന് നേരെ ആക്രോശിച്ച് കൊണ്ട് ആളുകള്‍ സംസാരിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഒരാള്‍ ലത്തീഫിന്‍റെ ഷര്‍ട്ടിന്‍റെ കോളര്‍ പിടിച്ച് വലിക്കുന്നതടക്കം വീഡിയോയില്‍ ദൃശ്യമാണ്.