ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. മൂന്ന് രൂപ നാല് പൈസ വീതമാണ് പെട്രോളിനും ഡീസലിനും കൂട്ടിയത്. ഇത് കേരളത്തിലെത്തുമ്പോൾ മൂന്ന് രൂപ 27 പൈസയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. സിഎൻജി വില കിലോയ്ക്ക് രണ്ടു രൂപയും വർധിപ്പിച്ചു.
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില വർധിച്ച സാഹചര്യത്തിലാണ് രാജ്യത്തും വില വർധന പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110.25 രൂപയായി. ഡീസലിന് 99.63 രൂപയുമാണ്.
രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതിനാൽ മേയ് 15 ന് മുമ്പ് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു. 2022 മുതൽ ചില്ലറ വിൽപ്പന നിരക്കുകൾ വലിയതോതിൽ മരവിപ്പിച്ചിരിക്കുകയാണ്.
ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിലും വർധനയുണ്ടായേക്കാം. നാല് വർഷത്തിനിടെ ആദ്യമായാണ് പെട്രോൾ, ഡീസൽ വിലയിൽ വർധനയുണ്ടാകുന്നത്. 2022 മുതൽ ചില്ലറ വിൽപ്പന നിരക്കുകൾ വലിയതോതിൽ മരവിപ്പിച്ചിരിക്കുകയാണ്. മിഡിൽ ഈസ്റ്റ് യുദ്ധത്തിനിടെ ക്രൂഡ് ഓയിൽ വില ബാരലിന് 70 യുഎസ് ഡോളറിൽ നിന്ന് 126 യുഎസ് ഡോളറായി ഉയർന്നതിനെത്തുടർന്നാണ് പ്രതിസന്ധി രൂക്ഷമായത്