രാജ്യത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്. ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 252 ജിഗാവാട്ടിലെത്തിയതായി കേന്ദ്ര വൈദ്യുതി മന്ത്രാലയം അറിയിച്ചു. ഏപ്രിൽ മാസത്തിൽ ഗാർഹിക വാണിജ്യ മേഖലകളിലെ എസി പ്രവർത്തനം അധികമായതാണ് ഉപഭോഗം കൂടാൻ കാരണമെന്ന് മന്ത്രാലയം വ്യക്തമാക്കി. 2024 മെയ് 30 ന് ശേഷം ആദ്യമായാണ് ഉപഭോഗം ഉയർന്നത്.
കഴിഞ്ഞ വ്യാഴാഴ്ച വൈദ്യുതി ഉപഭോഗം 241.1 ആണ് രേഖപ്പെടുത്തിയത്. ഇതോടെ പരമാവധി വൈദ്യുതി ആവശ്യകത 271 ജിഗാവാട്ടായി എന്ന് മന്ത്രാലയം നിശ്ചയിച്ചു. പ്രതിസന്ധി മറികടക്കാനുള്ള ചർച്ചകൾക്കായി സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗം ഉടൻ ചേരുമെന്നും കേന്ദ്രം അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മുതൽ ആശ്വാസമായി വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.