തൃശൂർ: വെടിമരുന്ന് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പൂരം നടത്തിപ്പ് തീരുമാനിക്കുന്നതിനുള്ള നിർണായക യോഗം ഇന്ന്. മന്ത്രി വിഎൻ വാസവന്‍റെ നേതൃത്വത്തിലുള്ള യോഗം ഇന്ന് രാവിലെ 10 മണിക്ക് നടക്കും. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ യോഗത്തിൽ നിലപാട് അറിയിക്കും. വെടിക്കെട്ട് ഒഴിവാക്കി ചടങ്ങുകൾ നടത്തണമെന്നാണ് ദേവസ്വങ്ങളുടെ നിലപാട്.
വെടിക്കെട്ട് ഒഴിവാക്കി പൂരത്തിന്‍റെ മറ്റു ചടങ്ങുകള്‍ നടത്തണമെന്നാണ് പാറമേക്കാവ് ദേവസ്വത്തിന്‍റെ നിലപാടെന്ന് സെക്രട്ടറി ജി രാജേഷ് അറിയിച്ചു. കുടമാറ്റമടക്കമുള്ള ചടങ്ങുകള്‍ നടത്തണം. ഇക്കാര്യം ഇന്നത്തെ യോഗത്തിൽ അറിയിക്കും. മുൻപ് വെടിക്കെട്ട് അപകടമുണ്ടായപ്പോള്‍ ചടങ്ങുകള്‍ നടത്തിയിരുന്നുവെന്നും രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വ്യാഴാഴ്ച വരെ ദുഃഖാചാരണം ആചരിക്കുമെന്നും വെള്ളിയാഴ്ച മുതൽ എഴുന്നള്ളിപ്പും മേളങ്ങളും പതിവ് പോലെ നടത്തുമെന്നും ദേവസ്വങ്ങൾ അറിയിച്ചു.