അമ്പലപ്പുഴ: ചൂടു കടുത്തതോടെ തീരദേശത്തും പെരുന്പാമ്പ്. കടൽഭിത്തിക്കുള്ളിൽനിന്ന് മൂർഖൻ കുഞ്ഞുങ്ങൾ ഇറങ്ങുന്നതിനിടയിൽ ഭയപ്പെട്ടിരുന്ന ഭാഗത്താണ് ഇന്നലെ പെരുന്പാമ്പിനെ കണ്ടെത്തിയത്. ഇതോടെ തീരദേശത്ത് ഭീതി വർധിച്ചു.
പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിലെ നർബോണ ചാപ്പലിനു പടിഞ്ഞാറാണ് മത്സ്യബന്ധന വലയിൽ കുടുങ്ങിയ നിലയിൽ പെരുന്പാമ്പിനെ കണ്ടെത്തിയത്. ഏകദേശം എട്ടടി നീളവും 40 കിലോ തൂക്കവും കാണും.
സാധാരണ മലയോര മേഖലയിൽ മാത്രം കാണുന്ന പെരുമ്പാമ്പ് എങ്ങനെ തീരദേശത്തെ പൊഴികളിലെത്തിയെന്നുള്ളത് നാട്ടുകാരുടെയിടയിൽ ഭീതി വർധിപ്പിക്കുന്നു. പാമ്പിനെ സുരക്ഷിതമായി മത്സ്യത്തൊഴിലാളികൾ പിടകൂടിയിട്ടും ഫോറസ്റ്റ് ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപമുണ്ട്.
ഒരാഴ്ച മുമ്പാണ് തീരദേശത്തെ പല സ്ഥലത്തും കടൽഭിത്തിയിൽനിന്ന് മൂർഖൻ കുഞ്ഞുങ്ങളിറങ്ങിയത്. ഇത് സമീപത്തെ വീടുകളിൽ ഭീതി പരത്തിയിരുന്നു. കടൽഭിത്തി നിർമാണത്തിനായി ഇടുക്കി പോലെ പ്രദേശങ്ങളിൽ നിന്നിറക്കിയ പൂഴിയിൽ നിരവധി പാമ്പിൻമുട്ടകളാണ് കണ്ടെത്തിയത്.