കാക്കനാട്: തൃക്കാക്കര നഗരസഭാപരിധിക്കുള്ളിൽ കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നവരുടെ എണ്ണം വഴിയോര കച്ചവട കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായതോടെ മുൻകൂർ നോട്ടീസ് നൽകാതെ അനധികൃത കച്ചവടക്കാരെ മുഴുവൻ ഒഴിപ്പിക്കുമെന്ന് തൃക്കാക്കര നഗരസഭാ കൗൺസിലിൽ തീരുമാനം.
രാത്രികാല വഴിയോരക്കടകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നു റാക്കറ്റുകൾ സജീവമാണെന്ന് സ്പെഷൽ ബ്രാഞ്ചും പോലീസ് മേലധികാരികൾക്ക് റിപ്പോർട്ടു നൽകിയിരുന്നു. രാജഗിരി, കാക്കനാട് കുന്നുംപുറം, വള്ളത്തോൾ ചിറ്റേത്തുകര, ഇടച്ചിറ, ബ്രഹ്മപുരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാത്രികാല തട്ടുകടകളിൽ എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളുടെ വില്പനയും ഉപയോഗവും വ്യാപകമായ സാഹചര്യത്തിലാണ് നഗരസഭയുടെ വഴിയോരക്കച്ചവട ലൈസൻസില്ലാത്ത വഴിയോരക്കടകൾ മുഴുവൻ പൊളിച്ചു നീക്കാൻ കോ-ഓർഡിനേഷൻ സമിതിയുണ്ടാക്കാൻ തീരുമാനിച്ചതെന്ന് നഗരസഭാ ചെയർപേഴ്സൺ റാഷിദ് ഉള്ളം പിള്ളി അറിയിച്ചു.
നഗരസഭ കച്ചവട ലൈസൻസ് നൽകിയിട്ടുള്ള 90 വഴിയോരക്കച്ചവട സ്ഥാപനങ്ങളിൽ കർശന നിരീക്ഷണം നടത്താനും തീരുമാനിച്ചു. ലൈസൻസുള്ള വഴിയോരക്കച്ചവടസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്പന്നങ്ങളോ മയക്കുമരുന്നുകളോ ഉപയോഗിക്കുന്നവരുടെ സംഘം തമ്പടിച്ചാൽ ഇത്തരംതട്ടുകടകൾക്കെതിരെയും നടപടി സ്വീകരിക്കും.
ഇവയുടെ ലൈസൻസ് റദ്ദാക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു. ഒരു കൊല്ലം മുൻപ് ഒന്പത് ലക്ഷത്തോളം രൂപ ചെലവ് ചെയ്ത് നഗരസഭാ പരിധിക്കുള്ളിലെ അനധികൃത തട്ടുകടകൾ അധികൃതർ നീക്കം ചെയ്തെങ്കിലും ഒരാഴ്ച കഴിയും മുൻപ് തന്നെ ഇവയെല്ലാം വീണ്ടും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഒരേ ആൾ തന്നെ നഗരസഭയുടെ വിവിധ കേന്ദ്രങ്ങളിലായിപത്തോളം അനധികൃത തട്ടുകടകൾനടത്തുന്നതായും ആക്ഷേപമുണ്ട്.
സർക്കാർ വക റവന്യൂ പുറമ്പോക്ക്, റോഡ് പുറമ്പോക്ക് എന്നിവിടങ്ങൾ കൈയേറി തട്ടുകടകൾ കെട്ടിയ ശേഷം വാടകയ്ക്ക് എന്ന് ബോർഡ് വക്കുന്നവരും ഏറെയാണ്. പ്രതിദിനം 500 മുതൽ 1000 രൂപവരെ വാടക വാങ്ങിയാണ് ഇത്തരം തട്ടുകടകൾ കച്ചവടത്തിന് നൽകുന്നത്.