രാജ്യം നേരിടുന്ന രൂക്ഷമായ ഊർജ്ജ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത നിർണ്ണായകമായ സർവ്വകക്ഷി യോഗം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കും. പശ്ചിമേഷ്യൻ യുദ്ധസാഹചര്യവും ഇതിനെത്തുടർന്നുണ്ടായ എൽ.പി.ജി (LPG) ദൗർലഭ്യവും ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും.
ഊർജ്ജ ഉപഭോഗത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച ആലോചനകളും യോഗത്തിലുണ്ടാകുമെന്നാണ് സൂചന. ഇന്ത്യക്ക് മുന്നിൽ അപ്രതീക്ഷിതമായ വെല്ലുവിളികളാണ് നിലവിലുള്ളതെന്നും, കൊറോണ കാലത്തെപ്പോലെ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രധാനമന്ത്രി നേരത്തെ ലോക്‌സഭയിലും രാജ്യസഭയിലും നടത്തിയ പ്രസ്താവനകളിൽ ആഹ്വാനം ചെയ്തിരുന്നു.
അതേസമയം, രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ വാദപ്രതിവാദങ്ങൾക്ക് വഴിവെച്ച ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയുടെ പരിഗണനയ്ക്ക് വരും. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകൾക്കിടയിലും കഴിഞ്ഞ ദിവസം ലോക്‌സഭയിൽ ശബ്ദവോട്ടോടെ ബിൽ പാസാക്കിയിരുന്നു.
ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ നിർവചനം ജൈവശാസ്ത്രപരമോ സാമൂഹിക-സാംസ്‌കാരികമോ ആയ വിഭാഗങ്ങളിലേക്ക് പരിമിതപ്പെടുത്തുന്നതാണ് പുതിയ ഭേദഗതി. സ്വയം തിരിച്ചറിയുന്ന ലിംഗ വ്യക്തിത്വത്തിനുള്ള അവകാശത്തെ ഈ ബിൽ ഇല്ലാതാക്കുന്നു എന്നതാണ് പ്രധാന വിമർശനം.