മട്ടന്നൂർ: വിൽപനയ്ക്കായി എത്തിച്ച ഒരു കിലോയിലധികം കഞ്ചാവുമായി മട്ടന്നൂരിൽ ബീഹാർ സ്വദേശി എക്സൈസ് പിടിയിൽ. ബീഹാർ സ്വദേശിയായ മനോജ് മുർമുവിനെയാണ് മട്ടന്നൂർ എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ലോതർ എൽ പെരേരയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ചാവശേരി പറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വില്പനക്കായി കൊണ്ടുവന്ന 1.110 കിലോ കഞ്ചാവ് സഹിതം പിടികൂടിയത്. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. ഇയാൾ കഞ്ചാവ് വില്പന നടത്തുന്നുയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി എക്സൈസ് നിരീക്ഷണം നടത്തി വരികയായിരുന്നു.
ചാവശേരി പറമ്പ് കേന്ദ്രീകരിച്ചു കഞ്ചാവ് വില്പനയ്ക്കായി എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്.
ബീഹാറിൽ നിന്ന് നേരിട്ട് കഞ്ചാവ് കണ്ണൂർ ജില്ലയിൽ വിവിധയിടങ്ങളിൽ എത്തിച്ചു വിതരണം ചെയ്തു വരികയായിരുന്നു. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫിസർ കെ.ഷബിൻ, എ.കെ. റിജു, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പി.ശ്രീനാഥ്, അസി. എക്സൈസ് ഇൻസ്പെക്ടർ കെ.കെ. സാജൻ എന്നിവർ പങ്കെടുത്തു.