മണ്ണാർക്കാട് മുസ്ലിം ലീഗിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി വൻ പ്രതിഷേധം. നിലവിലെ എം.എൽ.എ എൻ. ഷംസുദീനെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്.
പാലക്കാട് ജില്ലയിലെ പ്രാദേശിക ലീഗ് പ്രവർത്തകർക്ക് അർഹമായ സീറ്റ് നൽകുന്നില്ലെന്ന പരാതിയും ഇതോടൊപ്പം ശക്തമാണ്. തർക്കം പരിഹരിക്കാനായി പാണക്കാട് വിളിച്ചുചേർത്ത അനുരഞ്ജന യോഗം തീരുമാനമാകാതെ അലസിപ്പിരിഞ്ഞത് നേതൃത്വത്തിന് വലിയ തിരിച്ചടിയായി.
പ്രതിഷേധം കടുത്തതോടെ മണ്ണാർക്കാട് മണ്ഡലത്തിൽ റിബൽ സ്ഥാനാർത്ഥിയെ നിറുത്തുന്നതിനെക്കുറിച്ച് വിമത വിഭാഗം ഗൗരവമായി ആലോചിക്കുന്നുണ്ട്. ജില്ലാ ലീഗ് നേതൃത്വത്തിന്റെ അവഗണനയിൽ മനംമടുത്ത പ്രവർത്തകർ വരും ദിവസങ്ങളിൽ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുമെന്നാണ് സൂചന.
എൻ. ഷംസുദീന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രാദേശിക ഘടകങ്ങളിൽ നിന്ന് ഉയർന്നുവരുന്ന ഈ എതിർപ്പ് തിരഞ്ഞെടുപ്പ് ഗോദയിൽ യു.ഡി.എഫിന് വലിയ വെല്ലുവിളിയാകാൻ സാധ്യതയുണ്ട്.