തിരുവനന്തപുരം: നവവധുവിനെ മർദിച്ച് വാരിയെല്ല് പൊട്ടിച്ച സംഭവത്തിൽ ഭർത്താവിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പഴന്തി അണിയൂർ കീരിക്കുഴിയിൽ ജലീൽ മൻസിലിൽ ആസിഫ് (28) ആണ് അറസ്റ്റിലായത്. ചേങ്കോട്ടുകോണം ഷംനാദ് മൻസിലിൽ അറഫ നജുമുദീ (22)നാണ് ക്രൂരമായ മർദനത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. ജനുവരി 25നായിരുന്നു ഇരുവരുടെയും വിവാഹം. രണ്ടാഴ്ച തികയും മുമ്പ് അറഫയെ ആസിഫ് അകാരണമായി മർദിക്കാൻ തുടങ്ങിയതായാണ് പരാതി.
ഇക്കഴിഞ്ഞ 17ന് അറഫ ഉമ്മയുടെ സഹോദരിയെ വിളിച്ചിരുന്നു. ഇതിൽ പ്രകോപിതനായ ആസിഫ് അറഫയെ കിടപ്പുമുറിയിൽ കൊണ്ടുപോയി മുഖത്തടിക്കുകയും മുതുകിൽ ചവിട്ടുകയും ചെയ്തു. വലതു കാൽമുട്ട് ചവിട്ടി തെറ്റിച്ചു. അറഫ നിലവിളിച്ചെങ്കിലും തുടർന്ന് കുപ്പികൊണ്ട് നെഞ്ചിലും വാരിയെല്ലിലും അടിച്ചെന്നും പരാതിയുണ്ട്. അടിയേറ്റ് അറഫയുടെ വാരിയെല്ലിനും നെഞ്ചിനും ഗുരുതര പരിക്കുണ്ട്. ബന്ധുക്കൾ കഴക്കൂട്ടം പൊലീസിൽ പരാതിപ്പെട്ടതോടെയാണ് കഴിഞ്ഞ ദിവസം ആസിഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്.