വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ പോര് മുറുകുന്നു. വി.കെ ശ്രീകണ്ഠൻ എംപിക്കെതിരെ അതിരൂക്ഷമായ വിമർശനങ്ങളുന്നയിച്ച് ‘സേവ് കോൺഗ്രസി’ൻ്റെ പേരിൽ പാലക്കാട് കോട്ടമൈതാനത്താണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. മലമ്പുഴ മണ്ഡലത്തിൽ ബിജെപിയെ സഹായിക്കാൻ എംപി അന്തർധാരയുണ്ടാക്കിയെന്നാണ് ഫ്ലക്സിലെ പ്രധാന ആരോപണം.
മലമ്പുഴയിൽ എ. സുരേഷിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിന് പിന്നിൽ ബിജെപിയെ സഹായിക്കാനുള്ള ഗൂഢലക്ഷ്യമുണ്ടെന്ന് ഫ്ലക്സിൽ പറയുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയെ ഒഴിവാക്കി സുരേഷിനെ മത്സരിപ്പിക്കുന്നത് ബിജെപിക്ക് മലമ്പുഴയിൽ രണ്ടാം സ്ഥാനത്തെത്താനോ വിജയിക്കാനോ ഉള്ള പശ്ചാത്തലമൊരുക്കാനാണെന്നാണ് ആരോപണം. ഇതിന് പകരമായി ശ്രീകണ്ഠൻ്റെ ഭാര്യ കെ.എ. തുളസി മത്സരിക്കുന്ന കോങ്ങാട് മണ്ഡലത്തിൽ ബിജെപി യുഡിഎഫിനെ സഹായിക്കുമെന്ന തരത്തിലുള്ള പരസ്പര ധാരണയുണ്ടെന്നും സേവ് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു.
സ്വന്തം ഭാര്യയെ എംഎൽഎയാക്കാൻ വേണ്ടി പാർട്ടി താല്പര്യങ്ങൾ ബലികഴിക്കുന്നു എന്ന തരത്തിലുള്ള വിമർശനങ്ങളാണ് കോട്ടമൈതാനത്തെ ഫ്ലക്സുകളിൽ നിറയുന്നത്.