സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ‘വീട്ടിൽ വോട്ട്’ ഇന്ന് മുതൽ ആരംഭിക്കും. 85 വയസ്സിനു മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമാണ് ഈ സംവിധാനം വഴി വോട്ട് രേഖപ്പെടുത്താൻ സാധിക്കുക. ബിഎൽഒമാർ വഴി മുൻകൂട്ടി അപേക്ഷ സമർപ്പിച്ചവർക്കാണ് വോട്ട് ചെയ്യാൻ സാധിക്കുക.
മൊബൈൽ പോളിങ് ടീമിന്റെ സഹായത്തോടെയാണ് വീടുകളിൽ വോട്ട് രേഖപ്പെടുത്തുന്നത്. പോളിങ് ഓഫീസർ, രണ്ട് അസിസ്റ്റൻ്റുമാർ, മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, പൊലീസ് എന്നിവരടങ്ങുന്ന സംഘമാണ് ഇതിനായി വീടുകളിൽ എത്തുക. പാർട്ടികളുടെ ബൂത്ത് ഏജൻ്റുമാരും ഒപ്പമുണ്ടാകും.
മുൻകൂട്ടി തന്നെ പോളിങ് സംഘം വീട്ടിൽ എത്തുന്ന തീയതിയും സമയവും വോട്ടറെ അറിയിക്കും. ആദ്യ അവസരത്തിൽ വോട്ട് രേഖപ്പെടുത്തുന്ന ആൾ വീട്ടിൽ ഇല്ലെങ്കിൽ രണ്ടാം അവസരത്തിന് തീയതിയും സമയവും നിശ്ചയിക്കും. നിയോജകമണ്ഡലാടിസ്ഥാനത്തിൽ ഹോം വോട്ടിന് അർഹരായവരുടെ പട്ടിക രാഷ്ട്രീയപാർട്ടികൾക്കും സ്ഥാനാർഥികൾക്കും നൽകും. ഏപ്രിൽ നാലുവരെയാണ് ‘വീട്ടിൽ വോട്ട്’ സംവിധാനം ഉണ്ടാവുക.