കല്ലും മുള്ളും നിറഞ്ഞ തന്റെ പോരാട്ട വഴിയിൽ തളരാതെ നിന്നതിന്റെ കരുത്ത് പങ്കുവെച്ച് നടി ഭാവന. തനിക്ക് നേരിട്ട ദുരനുഭവത്തിൽ പരാതി നൽകിയത് ജീവിതത്തിലെടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നുവെന്നും, എന്നാൽ കൂടെ നിൽക്കുമെന്ന് പറഞ്ഞ് ചിലർ പാതിവഴിയിൽ പിന്മാറിയെന്നും ഭാവന വെളിപ്പെടുത്തി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.
സംഭവിച്ച കാര്യങ്ങളിൽ നിയമപരമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതിനെക്കുറിച്ച് ഭാവന പറയുന്നത് ഇങ്ങനെ: “പരാതിപ്പെട്ടില്ലായിരുന്നുവെങ്കിൽ എന്റെ ജീവിതവും മാനസിക സമാധാനവും എന്നെന്നേക്കുമായി നഷ്ടപ്പെട്ടേനെ. തെറ്റ് ചെയ്യാത്തിടത്തോളം പരാതിപ്പെടുക എന്നത് തന്നെയാണ് ശരിയായ തീരുമാനം. ഒരു പബ്ലിക് ഫിഗർ എന്ന നിലയിൽ ചുറ്റുമുള്ള ബഹളങ്ങൾ നിയന്ത്രിക്കുക പ്രയാസമാണ്. അതുകൊണ്ട് തന്നെ ചാനലുകളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും ഞാൻ ബോധപൂർവം മാറി നിന്നു.”
ഈ പോരാട്ടത്തിൽ തനിക്ക് ഏറ്റവും കൂടുതൽ കടപ്പാടുള്ളത് തന്നോട് തന്നെയാണെന്ന ശക്തമായ നിലപാടാണ് ഭാവന പങ്കുവെക്കുന്നത്. അമ്മയും ഭർത്താവ് നവീനും സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം വലിയ പിന്തുണയുമായി കൂടെയുണ്ടെങ്കിലും, തന്റെ ഉള്ളിലെ വേദനകൾ മറ്റൊരാൾക്ക് പങ്കിടാൻ കഴിയില്ലെന്ന് താരം പറയുന്നു. “നീ ഒറ്റയ്ക്കല്ല, ഞങ്ങൾ കൂടെയുണ്ട്” എന്ന് മറ്റുള്ളവർക്ക് പറയാമെന്നല്ലാതെ, ദിവസാവസാനം സ്വന്തം ജീവിതത്തെ പിടിച്ചെഴുന്നേൽപ്പിക്കേണ്ടത് താൻ തന്നെയാണെന്ന് ഭാവന അടിവരയിടുന്നു.
ഏറ്റവും അടുത്തവരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും വലിയ സ്നേഹം ലഭിക്കുമ്പോഴും, ചിലർ നൽകിയ വഞ്ചനയെക്കുറിച്ചും ഭാവന സൂചിപ്പിച്ചു. കൂടെ നിൽക്കുമെന്ന് ഉറപ്പുനൽകിയിട്ട് പിന്നീട് സാക്ഷിപ്പട്ടികയിൽ നിന്നും പിന്മാറിയ ചിലരുണ്ടായിരുന്നുവെന്നും, എന്നാൽ ഇന്ന് ആലോചിക്കുമ്പോൾ അതൊന്നും തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും താരം പറഞ്ഞു.ഏറ്റവും അടുത്ത ആൾക്കാർ തന്നെ കൈവിട്ടപ്പോഴും അപരിചിതരായ ആളുകൾ നൽകിയ വലിയ പിന്തുണ തന്നെ പലപ്പോഴും വികാരഭരിതയാക്കിയിട്ടുണ്ടെന്നും ഭാവന കൂട്ടിച്ചേർത്തു.