മംഗലംഡാം: പ്രതിഷേധവും കളക്ടറുടെ ഇടപെടലുകളുമായി ഓടംതോട്ടിൽ കറങ്ങുന്ന കടുവയെ പിടികൂടാൻ കെണിക്കൂട് സ്ഥാപിച്ചു. ഓടംതോട് ചടച്ചിക്കുന്നിൽ ചിറക്കൽ ജോസിന്റെ റബർതോട്ടത്തിലെ വഴിയിലാണ് ഇന്നലെ ഉച്ചയ്ക്ക് കൂട് സ്ഥാപിച്ചത്.
കൂടിന്റെ മറ്റൊരു അറയിൽ നായയാണ് ഇരയായി കഴിയുന്നത്. മരച്ചില്ലകൾ കൊണ്ടുമൂടി പൊന്തക്കാടിന്റെ പ്രതീതി ജനിപ്പിക്കും വിധമാണ് കൂട് വച്ചിട്ടുള്ളത്.
കൂടിനടുത്ത് റബർമരത്തിൽ നിരീക്ഷണ കാമറയും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്ത് മെംബർമാരായ ഷാജു പുളിക്കൻ, എ. ഷെറീഫ്, നെന്മാറ ഡിഎഫ്ഒ പി. പ്രവീൺ, ആലത്തൂർ റേഞ്ച് ഓഫീസർ സുബൈർ, മംഗലംഡാം ഡെപ്യുട്ടി റേഞ്ച് ഓഫീസർ മുഹമ്മദ് ഹാഷിം എന്നിവരുടെ നേതൃത്വത്തിൽ സെക്്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എം.കെ. കരീം, രഞ്ജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി. വിനീത്, എസ്. സജിത, പി.കെ. മഞ്ജു എന്നിവർ ചേർന്നാണ് കൂട് സ്ഥാപിച്ചത്.
കടുവയുടെ കാൽപ്പാടുകൾ കണ്ട സ്ഥലമാണ് ചടച്ചിക്കുന്ന്. വനത്തിനടുത്തെ ചെറിയ കുന്ന് പ്രദേശമാണിത്. തിരുവനന്തപുരത്തുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിലാണ് നടപടി. വാർഡ് മെംമ്പർ ഷാജു പുളിക്കന്റെ പരാതിയിൽ ജില്ലാ കളക്ടറും കടുവയെ പിടികൂടാൻ ഉടൻ നടപടി സ്വീകരിക്കണമെന്നു കഴിഞ്ഞദിവസം നെന്മാറ ഡിഎഫ്ഒയ്ക്കു നിർദേശം നൽകിയിരുന്നു.
ഒന്നരമാസം മുമ്പ് ഓടംതോട് സിവിഎം കുന്നിൽ ചരപ്പറമ്പിൽ രവീന്ദ്രന്റെ വീട്ടുമുറ്റത്താണ് ഈ വർഷം കടുവയെ ആദ്യം കണ്ടത്.
പിന്നീട് കരിങ്കയം നന്നങ്ങാടിയിൽ റബർതോട്ടത്തിലെ വഴിയിലും ടാപ്പിംഗ് നടത്തിയിരുന്ന ധർമജനും കടുവയെ തൊട്ടടുത്ത് കാണുകയുണ്ടായി. പലയിടത്തും കടുവയുടെ കാൽപ്പാടുകളും കാണപ്പെട്ടിരുന്നു.