കോഴിക്കോട്: ബേപ്പൂരിനെ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഈ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ പരമ്പരാഗത വ്യവസായത്തെ ടൂറിസം പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ പ്രധാന വരുമാനം ടൂറിസത്തില്‍ നിന്നാകുന്ന രീതിയിലുള്ള സാഹചര്യം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന ഒന്നായി ടൂറിസം മാറണം. ടൂറിസം വകുപ്പിന്റെ നിരന്തര പരിശ്രമത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ മികച്ച ടൂറിസം കേന്ദ്രമായി ബേപ്പൂര്‍ മാറിയത്. അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാകുന്നതോടെ സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവര്‍ക്കും ഇതിന്റെ ഗുണഫലം ലഭിക്കും. ആസൂത്രിതമായി ജനകീയ ടൂറിസം സാധ്യമാക്കണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കരകൗശല ഉത്പന്നങ്ങള്‍, ഭക്ഷണം, ഉരു പോലുള്ള പരമ്പരാഗത വ്യവസായമേഖല എന്നിവ വലിയ സാധ്യതകളാണുള്ളത്. ബേപ്പൂരില്‍ 112 ആര്‍ ടി യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. 130 പേര്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നു. സാമ്പത്തികസഹായം ആവശ്യമാണ്. സര്‍ക്കാര്‍ അതും നല്‍കി. ഇഴകള്‍ പദ്ധതിയ്ക്കുള്ള ഫണ്ട് അനുവദിച്ചു. കയര്‍നിര്‍മാണ ശാലയും ഖാദി നെയ്ത്ത്ശാലയും ചേര്‍ന്ന് ഇഴകള്‍ എന്ന പേരില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. കയര്‍ മേഖലയില്‍ 87ഉം ഖാദി മേഖലയില്‍ 10 തൊഴിലാളികള്‍ക്കും പ്രത്യേക പരിശീലനം നല്‍കും. ഏറ്റവും അടിസ്ഥാനവര്‍ഗ ജനവിഭാഗത്തെയാണ് ടൂറിസത്തിലൂടെ സര്‍ക്കാര്‍ ചേര്‍ത്തു നിര്‍ത്തുന്നത്. ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി 300ലധികം പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കിയെന്നും മന്ത്രി പറഞ്ഞു.