ശബരിമല സ്വർണമോഷണക്കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി നടൻ ജയറാം ഇന്ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായേക്കും. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ജയറാമിന് എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്ന കാര്യമാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്.
ശബരിമലയിൽ നിന്ന് കൊണ്ടുപോയ കട്ടിളപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. ഇതിന്റെ മറവിൽ കള്ളപ്പണ ഇടപാടുകളോ അവിഹിതമായ സാമ്പത്തിക കൈമാറ്റങ്ങളോ നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ചും ഇഡി വിവരങ്ങൾ തേടും
.നേരത്തെ പോലീസ് അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പോറ്റിയുമായി തനിക്ക് വർഷങ്ങളായുള്ള സൗഹൃദം മാത്രമേയുള്ളൂവെന്നും പണമിടപാടുകൾ ഇല്ലെന്നുമാണ് ജയറാം പറഞ്ഞിരുന്നത്. ശബരിമല സ്വർണമോഷണ കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയെ കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തിരുന്നു.