കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കൊല്ലം വിജിലന്‍സ് കോടതി ജാമ്യാപേക്ഷയില്‍ 18 ന് വിധി പറയും. തന്ത്രിയുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് എസ്ഐടി കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
തന്ത്രിയുടെയും കുടുംബാംഗങ്ങളുടെ അടക്കം സാമ്പത്തിക സ്രോതസിന്റെ രേഖകൾ ഉൾപ്പടെ എസ്ഐടി കോടതിയിൽ ഹാജരാക്കി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയും ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും നിക്ഷേപമുണ്ടെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്.
സമാനരീതിയില്‍ മറ്റു സ്ഥാപനങ്ങളിലും നിക്ഷേപമുണ്ട്. തന്ത്രിയ്ക്കും ഭാര്യക്കും ആദായനികുതി വകുപ്പിനെ അറിയിക്കാത്ത നിക്ഷേപമുണ്ടെന്ന് എസ്ഐടി വ്യക്തമാക്കി. ഈ വലിയ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷണങ്ങള്‍ നടക്കുകയാണെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.