കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ യുവാവിനെ അച്ഛനും ചേട്ടനും ചേർന്ന് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. സൊസൈറ്റി മുക്ക് സ്വദേശി സന്തോഷാണ് മരിച്ചത്. അച്ചനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയില് എടുത്തു. പുലർച്ചെയാണ് ഈ സംഭവം ഉണ്ടായത്. 30 വയസുകാരനായ സന്തേഷിന്, ചില മാനസിക പ്രശ്നങ്ങളുണ്ട്. വീട്ടില്‍ സ്ഥിരമായ കലഹം ഉണ്ടാക്കുകയും അമ്മയെ ഉള്‍പ്പെടെ മര്‍ദ്ദിക്കുകയും പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ചികില്‍സയിലായിരുന്ന സന്തോഷ് ഓരാഴ്ച മുമ്പാണ് തിരികെ വീട്ടിലെത്തിയത്.
ഇന്നലെ രാത്രി ചേട്ടന്‍റെ സഹോദരായ സനില്‍ എന്ന യുവാവുമായി സന്തോഷ് വഴക്കിട്ടു. തുടർന്ന് സനൽ സന്തോഷിന്‍റെ കൈയും കാലും കെട്ടിയിട്ടു. സ്ഥിരമായ ബഹളം നടക്കുന്നതിനാൽ ഒച്ചകേട്ടിട്ടും അയല്‍ക്കാർ ആദ്യം കാര്യമായി എടുത്തില്ല. ഇതിനിടെ അച്ഛൻ രാമകൃഷ്ണൻ ഇരുമ്പ് വടികൊണ്ട് തലക്ക് അടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് അയല്‍ക്കാർ അറിയിച്ചതനുസരിച്ച് പൊലീസ് സംഭവസസ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് അച്ഛൻ രാമകൃഷ്ണൻ, സഹോദരൻ സനൽ എന്നിവരെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തു.