ശബരിമല സ്വർണ മോഷണക്കേസില്‍ ഇ ഡി കേസെടുത്തു. കള്ളപ്പണം നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. കൊച്ചി യൂണിറ്റാണ് കേസെടുത്തത്.
അതേസമയം, കേസില്‍ എസ് ജയശ്രീയെ രണ്ടാം ദിനവും ചോദ്യം ചെയ്തു. 2019ൽ ദേവസ്വം ബോർഡ് തീരുമാനം സെക്രട്ടറിയായിരുന്ന ജയശ്രീ തിരുത്തി എന്നതാണ് കുറ്റം. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ഈഞ്ചയ്ക്കലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ ജയശ്രീ ചോദ്യം ചെയ്യലിനു വേണ്ടി ഹാജരായത്. ആരോഗ്യപ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആദ്യദിവസം ഉച്ചവരെ ചോദ്യംചെയ്ത് ജയശ്രീയെ പ്രത്യേക അന്വേഷണസംഘം വിട്ടയച്ചത്.
രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിൽ ജയശ്രീയിൽ നൽകുന്ന മൊഴി കേസിൽ ഏറെ നിർണായകമാകും. 2019ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയായിരുന്നു എസ് ജയശ്രീ. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്ക് വേണ്ടി നൽകുന്നതിന് ദേവസ്വം ബോർഡ് തീരുമാനിച്ചപ്പോൾ അത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തു വിടണം എന്ന് തിരുത്തിയത് ജയശ്രീയായിരുന്നു.
ഇത് ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ കാര്യം പ്രത്യേക അന്വേഷണസംഘം സ്ഥിരീകരിച്ചാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്. സുപ്രീംകോടതി അറസ്റ്റ് തടഞ്ഞ സാഹചര്യത്തിലാണ് കോടതിയുടെ വ്യവസ്ഥയ്ക്ക് വിധേയമായി അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് വേണ്ടി ജയശ്രീ ഹാജരായത്.