തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ നിന്ന് 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം പിന്നിടുന്നു. കരമന കരിമുകൾ സ്വദേശി ലക്ഷ്മിയെയാണ് വെള്ളിയാഴ്ച പുലർച്ചെ മുതൽ കാണാതായത്. കുട്ടിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും ഇതുവരെ കൃത്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
വെള്ളിയാഴ്ച പുലർച്ചെയാണ് ലക്ഷ്മി വീട്ടിൽ നിന്നും ഇറങ്ങിയത്. കുട്ടി തനിയെ വീട് വിട്ടിറങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരമന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ വിവിധ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും കുട്ടി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി പോലീസ് സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച രാവിലെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ നിന്ന് കുട്ടി ഏതെങ്കിലും ട്രെയിനിൽ കയറി പോയോ അതോ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പോയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കുട്ടിയുടെ പക്കൽ മൊബൈൽ ഫോൺ ഇല്ലാത്തത് അന്വേഷണത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.