കോൺഗ്രസ് ഇപ്പോൾ ആർഎസ്എസിന്റെ റിക്രൂട്ടിംഗ് ഏജൻസിയായി മാറിയിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. ബാബരി മസ്ജിദ് തകർത്ത സമയത്ത് 17 ഭാഷകൾ അറിയാമായിരുന്ന അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു മൗനം പാലിച്ചതിന് പിന്നിലെ ഉദ്ദേശം എന്തായിരുന്നുവെന്ന ചോദ്യവും അദ്ദേഹം ഉയർത്തി. ആ മൗനത്തിന്റെ രാഷ്ട്രീയ തുടർച്ചയാണ് ഇന്നും കോൺഗ്രസ് തുടരുന്നതെന്നും മന്ത്രി വിമർശിച്ചു.
മറ്റത്തൂരിൽ നടന്ന സംഭവങ്ങൾ കോൺഗ്രസ്–ബിജെപി സഖ്യത്തിന്റെ പ്രായോഗിക പരീക്ഷണമാണെന്ന് വിശേഷിപ്പിച്ച ശിവൻകുട്ടി, സിപിഐഎമ്മിനെ തോൽപ്പിക്കാൻ കോൺഗ്രസിന് ആരുമായും കൂട്ടുകൂടാൻ മടിയില്ലെന്നും പറഞ്ഞു. “ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി” എന്നതാണ് അവരുടെ യഥാർത്ഥ മുദ്രാവാക്യമെന്നും മന്ത്രി പരിഹസിച്ചു.
വി.കെ. പ്രശാന്തിനെതിരെ ബിജെപിക്ക് കുട പിടിക്കുന്നത് കെ. മുരളീധരനും ശബരിനാഥനുമാണെന്നും, കെ. മുരളീധരന്റെ കുടുംബം ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്നും മന്ത്രി ഗുരുതരമായ ആരോപണവും ഉന്നയിച്ചു.