കഴിഞ്ഞ കൗൺസിലിലെ ഉപാധ്യക്ഷയും, സിപിഎം കുന്നംകുളം വെസ്റ്റ് ലോക്കൽ കമ്മറ്റിയംഗവുമായ സൗമ്യ അനിലൻ കുന്നംകുളം നഗരസഭയെ നയിക്കും. ചെയർ പേഴ്സൺ തിരഞ്ഞെടുപ്പിൽ സൗമ്യക്ക് 18 വോട്ടും, യു ഡി എഫിലെ ചെയർപേഴ്സൺ സ്ഥാനാർഥി മിഷ സെബാസ്റ്റ്യന് 10 വോട്ടും, ബിജെപിയിലെ ഗീതാ ശശിക്ക്, 07 വോട്ടും ലഭിച്ചു. നാല് അംഗങ്ങൾ ഉള്ള ആർഎംപി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്ന് നിഷ്പക്ഷത പുലർത്തി. സിപിഎമ്മിലെ സൗമ്യ അനിലനെ കൗൺസിലെ മുതിർന്ന അംഗം പുഷ്പാ ജോൺ നാമനിർദ്ദേശം ചെയ്യുകയും, ഒ. ജി. ബാജി പിന്താങ്ങുകയും ചെയ്തു. നഗരസഭ നാലാം വാർഡ് കിഴൂർ നോർത്തിൽ നിന്ന് 284 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സൗമ്യ ഇക്കുറി വിജയിച്ചത്.
39 അംഗ ഭരണസമിതിയിൽ 18 സീറ്റ് നേടിയ എൽഡിഎഫ് ആണ് ഏറ്റവും വലിയ ഒറ്റകക്ഷി. യുഡിഎഫിന് 9 അംഗങ്ങളും, ബിജെപിയ്ക്ക് 7 അംഗങ്ങളും ആർഎംപിയ്ക്ക് 4 അംഗങ്ങളുമുണ്ട്. ഒരു കോൺഗ്രസ്സ് വിമതയും വിജയിച്ചിരുന്നു. 2015ലും, 2020ലും കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ട് കൂടി സിപിഎം നേതൃത്വത്തിലുള്ള ഇടത്പക്ഷ ജനാധിപത്യമുന്നണിയാണ് ഭരണം നടത്തിയിരുന്നത്.
Tags
Top news
