കല്‍പ്പറ്റ: കേരളത്തിലും ദക്ഷിണ കര്‍ണാടകത്തിലും രാസലഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ മുന്‍ എഞ്ചിനീയറെ ദില്ലിയിൽ നിന്ന് വയനാട്ടിൽ നിന്നുള്ള പൊലീസ് സംഘം പിടികൂടി. ആലപ്പുഴ കരീലകുളങ്ങര കീരിക്കാട് കൊല്ലംപറമ്പില്‍ വീട്ടില്‍ ആര്‍. രവീഷ് കുമാര്‍(28)നെയാണ് പഴുതടച്ച നീക്കത്തിലൂടെ ദില്ലിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഡ്രോപ്പെഷ്, ഒറ്റന്‍ എന്നീ പേരുകളിലാണ് ഇയാൾ ലഹരി സംഘങ്ങൾക്കിടയിൽ അറിയപ്പെടുന്നത്.
വയനാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പൊലീസും ദില്ലി പൊലീസിന്റെ സഹായത്തോടെ കാണ്‍പൂരിലെ രാജുപാര്‍ക്ക് എന്ന സ്ഥലത്ത് വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാസലഹരി കേസിൽ വിചാരണ തടവിൽ കഴിയവേ പത്ത് ദിവസത്തേക്ക് ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയതായിരുന്നു.
കാസർകോട് നിന്ന് 265.55 ഗ്രാം എംഡിഎംഎയുമായി 2024 ജൂലൈ മാസം പിടിയിലായ പുല്ലൂര്‍ പാറപ്പള്ളിവീട്ടില്‍ കെ. മുഹമ്മദ് സാബിറിന് രാസലഹരി കൈമാറിയത് രവീഷ് കുമാറായിരുന്നു. രവീഷ് കുമാറിനെ ആറ് മാസത്തോളം നിരന്തരം നിരീക്ഷിച്ച പൊലീസ് 2025 ഫെബ്രുവരിയില്‍ ഇയാളെ പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻ്റ് ചെയ്തു. വിചാരണ തടവുകാരനായിരുന്ന പ്രതി വിവാഹാവശ്യത്തിനെന്ന വ്യാജേന ജാമ്യാപേക്ഷ സമര്‍പ്പിച്ചു. പത്ത് ദിവസത്തെ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങി.