കൊച്ചി: കൊച്ചിയിൽ പൊലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സ്പായുടെ മറവിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഒളിവിലുള്ള എസ്ഐ ബൈജുവിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് അന്വേഷണ സംഘം പറഞ്ഞു. പൊലീസുകാരനെ ഭീഷണിപ്പെടുത്താൻ ക്വട്ടേഷന്‍ നൽകിയത് സുൽഫിക്കർ എന്ന ആൾക്കാണെന്നാണ് ഇന്നലെ അറസ്റ്റിലായ സ്പാ ജീവനക്കാരി രമ്യയുടെ മൊഴി. എസ് ഐ ബൈജു അടങ്ങുന്ന സംഘം മറ്റാരെയെങ്കിലും ഭീഷണിപ്പെടുത്തി പണം വാങ്ങിയോ എന്നും അന്വേഷിക്കുന്നുണ്ട്.
എറണാകുളത്ത് പൊലീസുകാരനെ ഭീഷണിപ്പെടുത്തി നാല് ലക്ഷം തട്ടിയെടുത്തെന്നാണ് കേസ്. സ്പായിൽ പോയ പൊലീസുകാരനെ അവിടുത്തെ ജീവനക്കാരിയുടെ സ്വർണമാല മേഷ്ടിച്ചെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടിയത്. വ്യാജ പരാതി ഉന്നയിച്ച സ്പാ ജീവനക്കാരി രമ്യയെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. ചമ്പക്കരയിൽ നിന്നാണ് രമ്യയെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ മൂന്നാം പ്രതിയാണ് രമ്യ. കേസിലെ പ്രതിയായ പാലാരിവട്ടം സ്റ്റേഷനിലെ എസ് ഐ കെ കെ ബൈജു ഒളിവില്‍ തുടരുകയാണ്. അറസ്റ്റ് ഭയന്നാണ് പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ ബൈജു ഒളിവിൽ പോയത്. പൊലീസ് ഇയാൾ താമസിക്കുന്ന വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. മൊബൈൽ ഫോണും സ്വിച്ച്ഡ് ഓഫാണ്. ബൈജുവിനെയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. കേസിലെ രണ്ടാം പ്രതിയെ മാത്രമാണ് നിലവിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. ബൈജുവിന്റെ കൂട്ടാളി ഷിഹാമിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.