ആനന്ദ് കെ തമ്പിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ തിരുവനന്തപുരത്ത് ബിജെപി കടുത്ത പ്രതിസന്ധിയില്‍. ആനന്ദിനെ തള്ളിപ്പറഞ്ഞ നേതാക്കൾക്കെതിരെ കടുത്ത അമർഷം. ആത്മഹത്യയ്ക്ക് ശേഷം ആനന്ദിനെ അറിയില്ലെന്ന് പറഞ്ഞതാണ് കടുത്ത അമര്‍ഷത്തിന് ഇടയാക്കിയത്. ആർഎസ്എസ് നേതൃത്വവും അതൃപ്തി അറിയിച്ചിട്ടുണ്ട്. ബി ജെ പി നേതാവ് എസ് സുരേഷിനെതിരെ ഫേസ്ബുക്ക് പോസ്റ്റും ആർഎസ്എസ് മണ്ഡൽ കാര്യവാഹ് പങ്കുവെച്ചു.
ഒറ്റവാക്കിൽ തള്ളിപ്പറഞ്ഞപ്പോൾ മുറിവേറ്റത് സാധാരണ പ്രവർത്തകർക്കെന്ന് അഖിൽ മനോഹർ പറഞ്ഞു. ന്യായമായ പ്രതിഷേധമാണ് പ്രവര്‍ത്തകര്‍ അറിയിച്ചതെന്ന് വി മുരളീധരൻ്റെ പേഴ്സണൽ സെക്രട്ടറി സനോജ് കുമാര്‍ കമൻ്റിട്ടു.
ബിസി മോർച്ച ദേശീയ എക്സിക്യൂട്ടീവ് അംഗം ബിന്ദു വലിയശാലയും പ്രതിഷേധവുമായി രംഗത്തെത്തി. മൂന്നും നാലും വർഷം പ്രവർത്തിക്കാതെ മാറിനിന്നവർക്ക് സീറ്റ് കൊടുക്കാം. ഒരേ വാർഡിൽ ഒന്നും രണ്ടും തവണ നിന്ന് തോറ്റവർക്ക് അതേ വാർഡിൽ വീണ്ടും കൊടുക്കാം. പേര് പോകാത്ത വാർഡുകളിൽ ജാതിയും വർണ്ണവും നോക്കി അവസരം കൊടുക്കാം. ഇഷ്ട്ടക്കാർക്ക് വാർഡ് പ്രവർത്തകരുടെ അനുവാദം ഇല്ലാതെ മത്സരിപ്പിക്കാം. ജാതിയും മതവും വർണ്ണവും ആരോഗ്യവും സമയവും സമ്പത്തും നോക്കാതെ പ്രവർത്തിച്ചവർക്ക് എന്താണ് എന്ന് ബിന്ദു വലിയശാല ഫേസ്ബുക്കിലൂടെ ചോദിച്ചു.