കുറ്റിപ്പുറം: കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആശുപത്രി മുൻ ജനറൽ മാനേജർ അറസ്റ്റിൽ. വളാഞ്ചേരി കാവുംപുറം പടിഞ്ഞാക്കര നടക്കാവിൽ അബ്ദുറഹിമാനെ(36) യാണ് തിരൂർ ഡിവൈഎസ്‍പി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ജൂലായ് 12-നാണ് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് കോതമംഗലം സ്വദേശിനി അമീന ആശുപത്രിയിൽവെച്ച് അമിതമായി ഗുളിക കഴിച്ച് ആത്മഹത്യ ചെയ്തത്.
രണ്ടുവർഷത്തിലേറെയായി ഈ ആശുപത്രിയിൽ ജോലി ചെയ്യുന്ന അമീന മറ്റൊരു ജോലിക്കായി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ജനറൽ മാനേജർ അനുവദിച്ചുനൽകിയിരുന്നില്ല. ഈ മാനസികവിഷമത്തിലാണ് അമീന ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാർ അന്വേഷണസംഘത്തിന് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച കൽപ്പകഞ്ചേരിക്കടുത്തുളള കുറ്റിപ്പാലയിലെ ബന്ധുവീട്ടിൽനിന്ന് അബ്ദുറഹിമാനെ കസ്റ്റഡിയിലെടുത്തത്.
അമീനയുടെ ആത്മഹത്യക്ക് കാരണം ജനറൽ മാനേജരുടെ മാനസികപീഡനമാണെന്ന് ആരോപിച്ചും ജനറൽ മാനേജരെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയപാർട്ടികളും സംഘടനകളും ആശുപത്രിയിലേക്ക് മാർച്ച് നടത്തിയിരുന്നു. അമീനയുടെ ആത്മഹത്യക്കുശേഷം പിറ്റേന്ന് ആശുപത്രി മാനേജ്മെന്റ് അബ്ദുറഹിമാനെ സസ്പെൻഡ് ചെയ്തിരുന്നു. അമീനയുടെ ആത്മഹത്യക്കുശേഷം അബ്ദുറഹിമാൻ ബന്ധുവീടുകളിൽ ഒളിവിൽ താമസിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം രൂപവത്കരിച്ച തിരൂർ ഡിവൈഎസ്‍പി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.