കൊച്ചി: സംസ്ഥാനത്ത് അഞ്ചുമാസത്തിനിടെ തെരുവുനായകളുടെ കടിയേറ്റത് 1,65,136 പേര്‍ക്ക്. ഇതില്‍ 17 പേര്‍ മരിച്ചു. ജനുവരിമുതല്‍ മാര്‍ച്ചുവരെയുള്ള മൂന്ന് മാസത്തിനിടെ എറണാകുളം ജില്ലയില്‍മാത്രം 9,169 പേര്‍ക്ക് തെരുവുനായകളുടെ കടിയേറ്റു. ഇതില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ പേര്‍ക്ക് കടിയേറ്റത്. അഞ്ചു മാസത്തിനിടെ തെരുവുനായയുടെ കടിയേറ്റ് ആലപ്പുഴ ജില്ലയില്‍ നാലു പേരും കൊല്ലം, മലപ്പുറം ജില്ലകളില്‍ മൂന്നു പേരും പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ രണ്ടുപേരും എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ ഒരാള്‍ വീതവും മരിച്ചു. വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാലയ്ക്ക് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നല്‍കിയ രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. ഏറ്റവും കുറവ് പേര്‍ക്ക് കടിയേറ്റത് വയനാട്ടിലാണ്.
ഭക്ഷണം നല്‍കുന്നത് നായ്ക്കള്‍ വര്‍ധിക്കാന്‍ കാരണം
തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതാണ് നഗരത്തില്‍ നായ്ക്കളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകാന്‍ കാരണമെന്ന് കൊച്ചി കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷ്റഫ് പറയുന്നു. ഒരു ഭാഗത്ത് നായ്ക്കളെ വന്ധ്യംകരിക്കുന്നുണ്ടെങ്കിലും മറുഭാഗത്ത് ഭക്ഷണം ലഭിക്കുന്നതുമൂലം മറ്റ് ഭാഗങ്ങളില്‍ നിന്നുളള നായ്ക്കള്‍ കൂടി നഗരത്തിലേക്ക് എത്തുകയാണ്. ഹോട്ടലുകളില്‍നിന്ന് ബാക്കിയാകുന്ന ഭക്ഷണം, അറവുമാലിന്യം എന്നിവ പതിവായി നായ്ക്കള്‍ക്ക് കൊണ്ടുക്കൊടുക്കാനും ആളുകളുണ്ട്.
ഗോവയില്‍ നിന്ന് 'മിഷന്‍ റാബിസ്'
ഗോവയില്‍ നിന്നുള്ള ഏജന്‍സിയായ 'മിഷന്‍ റാബിസിന്റെ' സഹായത്തോടെ തെരുവുനായ്ക്കള്‍ക്കായി കൊച്ചിയില്‍ 'മഹാ വാക്‌സിനേഷന്‍' യജ്ഞം സംഘടിപ്പിക്കും. അടുത്തയാഴ്ച എത്തുന്ന സംഘത്തിനോടൊപ്പം കോര്‍പ്പറേറ്റ് അധികൃതര്‍ വ്യാഴാഴ്ച ചര്‍ച്ചനടത്തും. വാക്‌സിനേഷന്‍ യജ്ഞം ഓഗസ്റ്റ് ആദ്യവാരം നടത്താനാണ് പദ്ധതിയിടുന്നത്. 'മിഷന്‍ റാബിസ്' സംഘടനയോടൊപ്പം വിദഗ്ധരായ നായ്പിടിത്തക്കാരാണ് ഉള്ളത്. ഇവരുടെ സഹായത്തോടെ പിടികൂടുന്ന നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കും. ശേഷം ചെവിയില്‍ അടയാളപ്പെടുത്തി പിടിച്ചിടത്ത് തുറന്നു വിടാനാണ് നീക്കം. പദ്ധതിച്ചെലവും അവര്‍ തന്നെയാണ് എടുക്കുക. കൊച്ചിയില്‍ അവര്‍ക്കാവശ്യമായ താമസമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാണ് കോര്‍പ്പറേഷന്‍ ഒരുക്കി നല്‍കേണ്ടത്. തെരുവുനായ്ക്കളുടെ പരിപാലനം, വാക്‌സിനേഷന്‍, സംരക്ഷണം തുടങ്ങിയ മേഖലകളില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന സന്നദ്ധ സംഘടനയാണ് മിഷന്‍ റാബീസ്. കഴിഞ്ഞ വര്‍ഷം കൊച്ചിന്‍ കോര്‍പ്പറേഷനും മിഷന്‍ റാബീസും സംയുക്തമായി നടത്തിയ കാംപെയ്നില്‍ തീരദേശമേഖലയിലെ നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നടത്തിയിരുന്നു
എബിസി പദ്ധതിക്കായി ബിപിസിഎല്‍ സഹായം തേടി
വാക്‌സിനേഷന്‍ യജ്ഞത്തോടൊപ്പം നായ്ക്കളെ വന്ധ്യംകരണം നടത്താന്‍ ആകില്ല. ശസ്ത്രക്രിയയ്ക്കുശേഷം നായ്ക്കളെ പാര്‍പ്പിക്കുന്നതിന് ആവശ്യമായ സംവിധാനം ഇല്ല. ബ്രഹ്‌മപുരത്ത് എബിസി ആശുപത്രിയും അനുബന്ധസൗകര്യങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിനായി ബിപിസിഎല്ലില്‍ നിന്നും ഒരു കോടി രൂപ സിഎസ്ആര്‍ ഫണ്ട് കൊച്ചിന്‍ കോര്‍പ്പറേഷന്‍ തേടിയിട്ടുണ്ടെന്നും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.കെ. അഷ്റഫ് പറഞ്ഞു. എബിസി കേന്ദ്രത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ നിയമനം, ആശുപത്രി നവീകരണം, സ്‌ക്വാഡിനാവശ്യമായ വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള പദ്ധതിയും ബിപിസിഎല്ലില്‍ കേര്‍പ്പറേഷന്‍ സമര്‍പ്പിച്ചു. ഇതിന്റെ കാര്യത്തിലും അടുത്തയാഴ്ച അന്തിമതീരുമാനം ഉണ്ടാകും.