എറണാകുളം: ഞാറയ്ക്കലിൽ ഫുട്ബോൾ കളിയെ ചൊല്ലിയുണ്ടായ തർക്കത്തിന്‍റെ പേരിൽ പത്താം ക്ലാസുകാരനെ 15 പേർ ചേർന്ന് മർദിച്ചെന്ന് പരാതി. ഞാറയ്ക്കൽ സ്വദേശി സാജുവിന്‍റെ മകൻ ആദിത്യനാണ് മർദനമേറ്റത്. ആദിത്യന് തലയ്ക്കും നെഞ്ചിനും പരിക്കുണ്ട്. കഴിഞ്ഞ വർഷം ഞാറയ്ക്കൽ ടർഫിൽ നടന്ന ഫുട്ബോൾ മത്സരത്തെ ചൊല്ലി തർക്കം നിലനിന്നിരുന്നു. ഇൻസ്റ്റഗ്രാമിലെ സന്ദേശങ്ങളിലൂടെ തർക്കം മൂത്തു. ഒടുവിൽ 26 ആറാം തീയതി അവധിക്ക് വീട്ടിലെത്തിയ ആദിത്യനെ 3 പേർ ചേർന്ന് വിളിച്ചിറക്കി മർദ്ദിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
15 പേർ മകനെ മർദിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് സാജു. മർദനത്തിന് ശേഷം കൊല്ലുമെന്ന് ഇവർ ഭീഷണി മുഴക്കി. ആദിത്യന് തലയ്ക്കും നെഞ്ചിലും പരിക്കുണ്ട്. വിശദമായ പരിശോധനകൾ നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. ആരോപണ വിധേയർ പ്രായപൂർത്തി ആകാത്തവർ ആയതിനാൽ ജുവനൈൽ ബോർഡിന് റിപ്പോർട്ട് നൽകിയെന്ന് ഞാറക്കൽ പൊലീസ് പറഞ്ഞു. കോട്ടയും ജി വി രാജ സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യൻ.