വിദ്യാലയങ്ങളിലെ സൂംബ പരിശീലനം തുടരണമെന്ന് ബാലസംഘം. ഏരിയാ കേന്ദ്രങ്ങളിൽ സൂംബ ഡാൻസ് ചെയ്ത് ബാലസംഘം സർക്കാരിനോട് ഐക്യദാർഢ്യം നടത്താനാണ് ബാലസംഘത്തിന്‍റെ തീരുമാനം. സമൂഹത്തെ പുറകോട്ട് നയിക്കാൻ ശ്രമിക്കുന്ന മതാഭിപ്രായങ്ങളെ ആധുനിക സമൂഹം തള്ളിക്കളയണമെന്നും ബാലസംഘം ആവശ്യപ്പെട്ടു. സൂംബയ്ക്ക് എന്താ കുഴപ്പം എന്ന് ചോദ്യവുമായാണ് ബാലസംഘം രംഗത്ത് വന്നത്.
കുട്ടികൾ ഒരുമിച്ചു കളിക്കുകയും, ജീവിതമാണ് ലഹരി എന്ന് തിരിച്ചറിയുകയും ചെയ്യുന്ന പഠന പ്രവർത്തനമായി മാറിയ സൂംബക്കെതിരെ മതസംഘടനകൾ നടത്തുന്ന അധിക്ഷേപങ്ങൾ പുതിയ തലമുറയ്ക്കെതിരായ വെല്ലുവിളിയാണെന്നും, മാനസിക സമ്മർദ്ദത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കാനുള്ള പുതുവഴികളിലൊന്നാണ് സൂംബയെന്നും ബാലസംഘം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു.
ഏരിയാ കേന്ദ്രങ്ങളിൽ സുംബാ ഡാൻസ് അവതരണം നടത്തി സർക്കാറിനോട് ഐക്യപ്പെടാനാണു ബാലസംഘത്തിന്റെ തീരുമാനം. ഇതിൻറെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദ് അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ ബാലസംഘത്തിന്റെ നേതൃത്വത്തിൽ കുട്ടികളെ അണിനിരത്തി ഏരിയാ കേന്ദ്രങ്ങളിൽ സൂംബ ഡാൻസ് അവതരിപ്പിക്കും.