രഞ്ജിതയെ അധിക്ഷേപിച്ച പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ജില്ലാ കളക്ടർ സർക്കാറിന് ശുപാർശ നൽകി



കാസർകോട് : അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ മരിച്ച മലയാളി, രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ ലൈംഗികമായി അധിക്ഷേപിച്ച ജൂനിയർ സൂപ്രണ്ട് എ പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ സർക്കാറിന് ശുപാർശ നൽകി. നിരവധി മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും നടപടികള്‍ക്ക് വിധേയനായിട്ടും നിരന്തരമായി റവന്യു വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ച് വരുന്നതിനാല്‍ പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്നാണ് ജില്ലാ കളക്ടർ സർക്കാരിന് നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്. 

അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ മരിച്ച നഴ്സ് പത്തനംതിട്ട സ്വദേശി രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ പവിത്രൻ അധിക്ഷേപിക്കുകയായിരുന്നു. വിമാനദുരന്തത്തിൽ അനുശോചിച്ച് ഇദ്ദേഹം ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റിൽ യുവതിക്കെതിരെ അതിക്ഷേപം നടത്തിയിരുന്നു. ഈ പോസ്റ്റിന് താഴെയാണ് പിന്നീട് ലൈംഗിക അധിക്ഷേപ കമന്റുകളിട്ടത്. ഇതോടെ ഇയാൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമുണ്ടായി. വാർത്ത വന്നതോടെ റവന്യൂമന്ത്രി കെ. രാജൻ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുൻമന്ത്രിയും എംഎൽഎയുമായ ഇ ചന്ദ്രശേഖരനെതിരെ അധിക്ഷേപ പോസ്റ്റിട്ടതിന് നേരത്തെയും ഇയാൾ സസ്പെൻഷനിൽ ആയിരുന്നു. 2024 സെപ്റ്റംബറിലാണ് അധിക്ഷേപ പോസ്റ്റിട്ടതിന് നടപടി നേരിട്ടത്. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഒരു മാസം മുമ്പ് മാത്രമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال