സുല്‍ത്താന്‍ ബത്തേരി: ആഴ്ച്ചകളായി വനംവകുപ്പ് കൂടും സ്ഥാപിച്ച് കാത്തിരിപ്പാണ് ചീരാലില്‍ ഇറങ്ങി ഭീതി വിതക്കുന്ന പുലിക്കായി. എന്നാല്‍ കൂടിന് സമീപത്ത് പോലും വരാതെ കറങ്ങി നടന്ന് പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയാണ് പുലി. ഇന്നലെ കൂടിന് സമീപം കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയെ കൊലപ്പെടുത്തിയതടക്കം പശുക്കളും ആടും നായകളും അടക്കം ഇതുവരെ 11 വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു കഴിഞ്ഞു. രണ്ടുമാസങ്ങള്‍ക്കിടെയാണ് ഇത്രയും ആക്രമണങ്ങള്‍ ഉണ്ടായത്. 11 എണ്ണത്തില്‍ ആറ് വളര്‍ത്തുമൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. ചീരാല്‍ പണിക്കർപടി നിരവത്ത് കണ്ടത്തില്‍ എല്‍ദോയുടെ വളര്‍ത്തുനായയെയാണ് ഇന്നലെ രാത്രി പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. കൂടിന് സമീപം കെട്ടിയിട്ട നായയെ ആക്രമിക്കുന്നതിന്റെ ബഹളം വീട്ടുകാര്‍ കേട്ടിരുന്നെങ്കിലും ഭയം കാരണം വെളിയിലിറങ്ങാനായില്ലെന്ന് എല്‍ദോ പറഞ്ഞു.