ഇന്ത്യക്ക് പിന്നാലെ വിദേശ പര്യാടനത്തിന് ഒരുങ്ങി പാകിസ്ഥാന്‍. വിവിധ രാജ്യങ്ങളിലേക്ക് എംപിമാര്‍ അടക്കമുള്ള പ്രതിനിധി സംഘത്തെ അയക്കും. മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ബൂട്ടോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരതയെ സ്പോൺസർ ചെയ്യുന്നു എന്ന കാരണത്താൽ, ഐക്യരാഷ്ട്രസഭയില്‍ നിന്നടക്കം കടുത്ത വിമർശനം ഏറ്റുവാങ്ങിയിട്ടും മറ്റ് രാജ്യങ്ങളിലേക്ക് എംപിമാരുടെ സംഘത്തെ അയക്കാനാണ് പാകിസ്ഥാന്‍ തീരുമാനം. മുന്‍ വിദേശകാര്യ മന്ത്രി ബിലാവര്‍ ബൂട്ടോയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുക.
മുന്‍മന്ത്രി ഹീന റബ്ബാനി ഖാന്‍, മുന്‍ പ്രതിരോധമന്ത്രി ഖുറം ദസ്ത്ഗിര്‍ ഖാന്‍ എന്നിവരും വിദേശ യാത്രക്ക് നേതൃത്വം നല്‍കും. പാക് പ്രധാന മന്ത്രി ഷഹബാസ് ഷെരീഫ് ഇക്കാര്യം ചര്‍ച്ച ചെയ്തതായി ബിലാവര്‍ ബുട്ടോ സാമൂഹ്യ മാധ്യമത്തിലൂടെയാണ് പങ്കുവെച്ചത്. എന്നാല്‍ രാജ്യങ്ങളും നേതാക്കളും സംബന്ധിച്ചുള്ള പൂര്‍ണ വിവരം പാകിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടില്ല.
പാക് ഭീകരത തുറന്നു കാട്ടാന്‍ വിദേശ പര്യടനം നടത്തുന്ന സംഘത്തിന്‍റെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടതിനു പിന്നാലെയാണ് പാകിസ്ഥാന്റെ നീക്കം. നേരത്തെ ഐക്യരാഷ്ട്രസഭയില്‍ നിന്നടക്കം പാക്കിസ്ഥാന്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഭീകരതയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ നിലപാടിനോട് വിദേശരാജ്യങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതും പാകിസ്ഥാനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 59 പേര്‍ അടങ്ങുന്ന 7 സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച വിദേശയാത്രയില്‍ പങ്കെടുക്കുന്നത്. 34 രാജ്യങ്ങളില്‍ എത്തി സംഘം പാക് ഭീകരത തുറന്ന് കാട്ടും.