ബ്ലോക്ക് ഡീലിലൂടെ തങ്ങളുടെ കൈവശമുള്ള പേടിഎമ്മിന്‍റെ നാല് ശതമാനം ഓഹരികൾ വിറ്റഴിക്കാനൊരുങ്ങി ആലിബാബ ഗ്രൂപ്പ് സ്ഥാപനമായ ആന്‍റ്ഫിൻ. ഏകദേശം ₹2,066 കോടി വിലമതിക്കുന്ന ഈ ഇടപാട് ഗോൾഡ്മാൻ സാച്ച്സ് (ഇന്ത്യ) സെക്യൂരിറ്റീസിന്‍റെയും സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യയുടെയും മേൽനോട്ടത്തിലാകും നടക്കുക.
പേടിഎമ്മിന്‍റെ മാതൃസ്ഥാപനമായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്‍റെ ക്ലോസിംഗ് വിലയായ ₹866.05 ൽ നിന്ന് 6.5% കിഴിവിൽ ₹809.75 രൂപയാണ് ഫ്ലോർ വില നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം 25.5 ദശലക്ഷം ഓഹരികളാവും വിറ്റഴിക്കുക.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ ആലിബാബ രണ്ടു തവണയായി തങ്ങളുടെ കൈവശമുള്ള പേടിഎമ്മിന്‍റെ ഓഹരികൾ വിൽക്കുന്നുണ്ട്. ആന്‍റ് എന്നറിയപ്പെടുന്ന ആന്‍റ് ഫിൻ 2023 ഓഗസ്റ്റിൽ പേടിഎമ്മിലെ 10.3% ഓഹരികൾ സ്ഥാപകനും സിഇഒയുമായ വിജയ് ശേഖർ ശർമ്മയ്ക്ക് തന്നെ വിറ്റിരുന്നു.
ഇന്ത്യയില്‍ ഏറെ പ്രചാരമുണ്ടെങ്കിലും പേടിഎം കമ്പനിയുടെ നഷ്ടത്തില്‍ കുറവ് വന്നിട്ടില്ല. മാര്‍ച്ച് 31 ലെ കണക്ക് പ്രകാരം കമ്പനി ഏകദേശം 540 കോടി രൂപ നഷ്ടത്തിലാണ്. മുന്‍ പാദത്തില്‍ നഷ്ടം 208 കോടി രൂപയായിരുന്നു. മാർച്ച് പാദത്തിലെ കണക്കനുസരിച്ച്, പേടിഎമ്മിന്‍റെ മാതൃ സ്ഥാപനമായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൽ ആന്‍റിന് 9.85% ഓഹരികളുണ്ടെന്നാണ് കണക്ക്.