ദില്ലി : പാകിസ്ഥാനിലേക്ക് ജലമൊഴുകുന്ന ചെനാബ് നദിയിലെ ബഗ്ലിഹാര്‍ ജലവൈദ്യുതി ഡാമിന്‍റെ ഒരു ഷട്ടറും കൂടി തുറന്ന് ഇന്ത്യ. ചെനാബ് നദിയിലെ മറ്റൊരു അണക്കെട്ടായ സലാൽ അണക്കെട്ടിന്റെയും കൂടുതൽ ഷട്ടറുകൾ തുറന്നിട്ടുണ്ട്. ചെനാബ് നദിക്ക് കുറുകെ രിയാസിയിൽ സ്ഥിതി ചെയ്യുന്ന സലാർ അണക്കെട്ടിന്റെ 12 ഷട്ടറുകളാണ് തുറന്നത്. മഴ ശക്തമായതോടെയാണ് ഷട്ടറുകൾ തുറക്കേണ്ടിവന്നതെന്നാണ് വിശദീകരണം. വെള്ളം കുത്തിയൊഴുകിത്തുടങ്ങിയതോടെ പാകിസ്ഥാന്‍റെ താഴ്ന്ന പ്രദേശങ്ങളിൽ പ്രളയ സാധ്യത നിലനിൽക്കുകയാണ്.
നേരത്തെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ഒരു തുള്ളി വെള്ളവും കൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് രണ്ട് അണക്കെട്ടുകളുടേയും ഷട്ടറുകൾ ഇന്ത്യ അടച്ചിരുന്നു. ഷട്ടറുകൾ തുറന്നതോടെ പാകിസ്താനിൽ ചെനാബ് നദിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുമെന്നാണ് റിപ്പോർട്ട്. പെഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജലകരാർ ഇന്ത്യ നിർത്തിവെച്ചിരിക്കുകയാണ്. ചെനാബും സിന്ധു നദീജല ഉടമ്പടിയുടെ ഭാഗമാണ്. പാകിസ്താനിലേക്കുള്ള ചെനാബ് നദിയിലെ ജലപ്രവാഹം നേരത്തെ ഇന്ത്യ നിയന്ത്രിച്ചിരുന്നു.