തിരുവനന്തപുരം: ഉത്തരപേപ്പർ കളഞ്ഞുപോയ സംഭവത്തിൽ കേരള സർവകലാശാലയെ രൂക്ഷമായി വിമർശിച്ച് ലോകായുക്ത. സർവകലാശാലയുടെ വീഴ്ചയ്ക്ക് വിദ്യാർഥിയെ ബുദ്ധിമുട്ടിക്കുന്നത് സ്വാഭാവിക നീതിയല്ലെന്നും വീണ്ടും പരീക്ഷ നടത്തുന്നത് യുക്തിപരമല്ലെന്നും ലോകായുക്ത നിരീക്ഷിച്ചു.
ഉത്തരപേപ്പർ കളഞ്ഞുപോയ സാഹചര്യത്തിൽ കേരള സർവകലാശാല കഴിഞ്ഞ ദിവസം പുനഃപരീക്ഷ നടത്തിയിരുന്നു. പരീക്ഷ എഴുതാതിരുന്ന അഞ്ജന പ്രദീപ് എന്ന വിദ്യാർഥിനിയാണ് ലോകായുക്തയെ സമീപിച്ചത്. അക്കാദമിക് യോഗ്യത പരിശോധിച്ച് വിദ്യാർഥിനിക്ക് ശരാശരി മാർക്ക് നൽകി വിജയപ്പിക്കാൻ സർവകലാശാലയ്ക്ക് ലോകായുക്ത നിർദേശം നൽകി. വിദ്യാർഥിനിക്ക് മാത്രമായി പുനഃപരീക്ഷ നടത്താമെന്ന് സർവകലാശാല അറിയിച്ചെങ്കിലും ഇത് അപ്രായോഗികമാണെന്ന് ലോകായുക്ത ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചു.