തിരുവനന്തപുരം: ജീവനക്കാരുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കാനും സെനറ്റ് പിരിച്ചുവിട്ട് ബോർഡ് ഓഫ് മാനേജ്മെന്റ് ഭരണസംവിധാനം കൊണ്ടുവരാനും നിർദേശിച്ച് കേരള കാർഷിക സർവകലാശാലാ. ഇതുസംബന്ധിച്ച റിപ്പോർട്ട് കേരള കാർഷിക സർവകലാശാലാ പരിഷ്‌കരണസമിതി മന്ത്രിക്ക് കൈമാറി.
തമിഴ്‌നാട് അണ്ണാ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ഇ. ബാലഗുരുസ്വാമി അധ്യക്ഷനായുള്ള സമിതിയുടെ റിപ്പോർട്ടാണ് ബുധനാഴ്ച മന്ത്രിക്ക് കൈമാറിയത്. കൃഷിവകുപ്പ് മുൻപ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക്, മുൻ കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. പി. രാജേന്ദ്രൻ, കാർഷിക സർവകലാശാല മുൻഡയറക്ടർ ഡോ. പി.വി ബാലചന്ദ്രൻ, മുൻ രജിസ്ട്രാർ ഡോ. കെ. അരവിന്ദാക്ഷൻ, തമിഴ്‌നാട് കാർഷിക സർവകലാശാല മുൻ വൈസ് ചാൻസിലർ കെ. രാമസ്വാമി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
കാർഷിക സർവകലാശാല ഭരണസംവിധാനത്തിലെ രാഷ്ട്രീയ ഇടപെടലുകൾ നിയന്ത്രിക്കുന്നതിനും അനധ്യാപക ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുമാണ് റിപ്പോർട്ടിലെ പ്രധാന ആവശ്യം. നിലവിൽ ഏറ്റവും കൂടുതൽ അനധ്യാപക ജീവനക്കാരുള്ളത് കാർഷിക സർവകലാശാലയിലാണ്. 1803 പേർ. ഇതിനുപുറമേ രണ്ടായിരത്തിലേറെ ഫാം തൊഴിലാളികളുമുണ്ട്. അനധ്യാപക തസ്തികയിൽ മൂന്നിലൊന്ന് നിലനിർത്തി, ബാക്കി സൂപ്പർ ന്യൂമററിയായി പ്രഖ്യാപിച്ച്, വിരമിക്കുന്ന മുറയ്ക്ക് റദ്ദാക്കണമെന്നാണ് പ്രധാന നിർദേശം.
ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചറൽ ആൻഡ് റിസർച്ച് (ഐ.സി.എ.ആർ.) മുന്നോട്ടുവെച്ച മാതൃകാ ആക്ടിനെ പിൻപറ്റി പുതിയ ഭരണസംവിധാനം കൊണ്ടുവരണമെന്നാണ് മറ്റൊരു നിർദേശം. ഇതിന് 1971-ലെ കാർഷിക സർവകലാശാല നിയമം ഭേദഗതി ചെയ്യണം. നിലവിലുള്ള സിൻഡിക്കേറ്റ്, ബോർഡ് ഓഫ് മാനേജ്മെന്റ് എന്നപേരിൽ വിദഗ്ധർമാത്രമടങ്ങുന്ന പതിനഞ്ചംഗ സമിതിയാക്കണം. രജിസ്ട്രാറും കംപ്‌ട്രോളറും പ്രൊഫസർ റാങ്കിലുള്ള അക്കാദമിക് വിദഗ്ധരായിരിക്കണം. ഒഴിവുള്ള ഡീൻ, ഡയറക്ടർ, അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികളിൽ നിയമനം നടത്തണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. സർവകലാശാലയുടെ കീഴിലെ എല്ലാ കാംപസുകളിലും രാഷ്ട്രീയപ്രവർത്തനം നിരോധിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.