കോട്ടയം: കൂടുതൽ തുക ലാഭമായി നൽകാമെന്ന് പറഞ്ഞ് ഓൺലൈൻ മൊബൈൽ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ നടത്തിയ തട്ടിപ്പിൽ വൈദികന് ഒന്നര കോടി രൂപ നഷ്ടപ്പെട്ടു. കാസർഗോഡ് സ്വദേശിയായ കോട്ടയം കോതനല്ലൂർ തൂവാനീസാ ധ്യാന കേന്ദ്രത്തിലെ അസി. ഡയറക്ടറായ വൈദികൻ ദിനേഷ് കുര്യനാ (39)ണ് പണം നഷ്ടമായത്. 1.41 കോടി രൂപ തട്ടിയെടുത്തതായാണ് വൈദികൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ നടന്ന ഇടപാടിലാണ് വൈദീകന് ഇത്രയും വലിയ തുക നഷ്ടമായത്. ദീർഘകാലമായി ഓൺലൈൻ ഷെയർ മാർക്കറ്റിങ് കമ്പനികളുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ആളാണ് വൈദീകൻ. ഇതിനിടെ ഓൺലൈൻ ട്രേഡിങ്ങിലൂടെ 850 ശതമാനം ഇരട്ടി ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് മറ്റൊരു സംഘം വൈദീകനെ ബന്ധപ്പെടുന്നു.പ്രമുഖ കമ്പനിയുടെ പേരിലുള്ള മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് ഇടപാട് നടത്തിയത്. വൈദികന് സംശയം ഉണ്ടായില്ല. ഇവരുടെ കെണിയിൽപ്പെട്ട വൈദീകൻ ചെറിയ തുകകൾ നിക്ഷേപിക്കുന്നു. കമ്പനി ആദ്യമാദ്യം ലാഭവിഹിതം കൃത്യമായി നൽകി. 50 ലക്ഷവും പിന്നീട് 17 ലക്ഷവുമെല്ലാം വൈദീകന്റെ വിവിധ അക്കൗണ്ടുകളിൽ ലഭിച്ചതായും ഇദ്ദേഹം പറയുന്നു.ഇതോടെ വൈദീകൻ മറ്റ് സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സഭയിലെ പരിചയക്കാരിൽ നിന്നും പണം സ്വരൂപീച്ച് വിവിധ ഘട്ടങ്ങളിലായി ഒന്നര കോടിക്കടുത്ത് പണം ഓൺലൈൻ ട്രേഡിങ് കമ്പനിയിൽ നിക്ഷേപിക്കുകയായിരുന്നു. പിന്നീട് രണ്ട് കോടി നിക്ഷേപിച്ചാൽ 15 കോടി തരാമെന്ന് പറഞ്ഞ് തട്ടിപ്പുകാർ വൈദീകനെ സമീപിച്ചു. പിന്നീട് വൈദീകൻ കമ്പനി അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് തട്ടിപ്പിനിരയായ വിവരം വൈദീകൻ മനസിലാക്കിയത്. തട്ടിപ്പ് മനസിലായതിനെ തുടർന്നാണ് ഇദ്ദേഹം പോലീസിൽ പരാതി നൽകിയത്. പരാതി നൽകിയ സമയത്ത് ട്രേഡിങ്ങിനായി വൈദീകൻ തന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ച 28 ലക്ഷം രൂപ പോലീസ് ഇടപെട്ട് മരവിപ്പിച്ചിട്ടുണ്ട്. ഈ തുക വൈദീകന് തിരികെ കിട്ടാനുള്ള നടപടി സ്വീകരിച്ചതായി കടുത്തുരുത്തി എസ്.എച്ച്. ഓ. ടി.എസ്. റെനീഷ് പറഞ്ഞു. . വാട്സാപ്പ് വഴി വന്ന മൊബൈൽ അപ്പിന്റെ ലിങ്ക് ഡൗൺലോഡ് ചെയ്ത് കയറിയാണ് കമ്പനിയുമായി വൈദീകൻ ബന്ധപ്പെട്ടത്. കഴിഞ്ഞ എട്ടുവർഷമായി വിവിധ സ്ഥലങ്ങളിൽ വൈദീകനായി ജോലി ചെയ്യുകയാണ് ഫാ. ദിനേഷ്.
Tags
kottayam