തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിൻറെ ചെക് പോസ്റ്റുകൾ നിർത്തലാക്കാൻ നീക്കമെന്ന് റിപ്പോർട്ട്. ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാർശ ഗതാഗത കമ്മീഷണർ സർക്കാറിന് സമർപ്പിക്കും.ചെക്ക് പോസ്റ്റുവഴി വ്യാപകമായ കൈക്കൂലി വാങ്ങുന്നവെന്ന വിജിലൻസ് കണ്ടെത്തലിൻറെ അടിസ്ഥാനത്തിൽ ആലോചന.
കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ മോട്ടോവാഹനവകുപ്പ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ലക്ഷകണക്കിന് രൂപയുടെ കൈക്കൂലിയാണ് പിടികൂടിയത്.ചെക്ക് പോസ്റ്റ് മാറ്റുന്നതിനായി ആന്റെണിരാജു ഗതാഗതമന്ത്രിയായിരുമ്പോഴേ ചർച്ചകൾ തുടങ്ങിയെങ്കിലും ഉദ്യോഗസഥരുടെ ഭാഗത്തുള്ള എതിർപ്പിന് തുടർന്ന് മാറ്റുകയായിരുന്നു. ജി.എസ്.ടി നടപ്പാക്കിയതോടെ ചെക്ക് പോസ്റ്റുകൾ നിർത്തലാക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നേരത്തെയുണ്ടായിരുന്നു. എന്നാൽ രാജ്യത്ത് ചുരുക്കം ചില സംസ്ഥാനങ്ങളാണ് ചെക്ക് പോസ്റ്റുകൾ നിർത്തലാക്കിയത്. കേരളത്തിൽ ജി.എസ്.ടിവകുപ്പാണ് ചെക്ക് പോസ്റ്റുകൾ നിർത്തലാക്കിയത്.
മോട്ടോർ വാഹനവകുപ്പിന്റെ 20 ചെക് പോസ്റ്റുകളും ഇപ്പോഴും തുടരുകയാണ്. ഓൺലൈൻ വഴി ടാക്സ് പെർമിറ്റ് അടച്ച് പ്രവേശിച്ചാലും വാഹന ഡ്രൈവർമാർ രേഖകൾ പ്രിന്റ് ഔട്ട് എടുത്ത് ചെക്ക് പോസ്റ്റുകളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോസ്ഥർ പരിശോധിക്കണമെന്ന് 2021 ജൂൺ 16ന് ഉത്തരവിറക്കിയിരുന്നു. ഇതേ തുടർന്നാണ് ചെക്ക് പോസ്റ്റുകൾ അവസാനിപ്പിക്കാതെ നേരിട്ടുള്ള പരിശോധന തുടർന്നത്. ഈ ഉത്തരവ് ചെക്ക് പോസ്റ്റിലെ കൈക്കൂലിക്ക് ഇപ്പോഴും കാരണമാകുന്നുവെന്ന ആക്ഷേപവുമുണ്ട്.