കൊല്ലം: അഞ്ചൽ ഒഴുകുപാറയ്ക്കലിൽ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ കാറിലുണ്ടായിരുന്ന മൃതദേഹം ആയൂർ ഒഴുകുപാറയ്ക്കൽ പടിഞ്ഞാറ്റിൻകര പുത്തൻവീട്ടിൽ (മറ്റപ്പള്ളിൽ) റോബിൻ മാത്യുവിന്റെ മകൻ ലനേഷ് റോബിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കൊച്ചിയിലെ ഐടി കമ്പനി ഉദ്യോഗസ്ഥനാണ്.
അവധി കഴിഞ്ഞ് നാളെ ജോലി സ്ഥലത്തേക്ക് മടങ്ങാൻ ഇരിക്കെയാണ് അപകടം. സിനിമ കാണാനെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയതെന്ന് വീട്ടുകാർ പറഞ്ഞു. രാത്രി 10.30 വരെ വാട്സ് ആപ്പ് സന്ദേശങ്ങൾക്ക് മറുപടി ലഭിച്ചതായി സുഹൃത്തുക്കൾ അറിയിച്ചു. രാവിലെയും വീട്ടിൽ എത്തിതിരുന്നതിനെത്തുടർന്ന് വീട്ടുകാർ അഞ്ചൽ പൊലീസിൽ പരാതി നൽകി. ഇതിനു ശേഷമാണ് ബന്ധുക്കൾ അപകട വിവരം അറിയുന്നത്.
ലനേഷ് ധരിച്ചിരുന്ന മാലയും വാഹനത്തിന്റെ പഞ്ചിങ് നമ്പർ പ്ലേറ്റുമാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. പൂർണമായും കത്തിയ കാറിൽ പിൻവശത്തെ ചില്ലു തകർത്ത് പകുതി പുറത്തു വന്ന നിലയിലായിരുന്നു മൃതദേഹം. വയയ്ക്കലിൽ റോഡിന്റെ വശത്ത് 50 അടിയോളം താഴ്ചയിൽ ചെങ്കുത്തായ ഭാഗത്തെ റബർ തോട്ടത്തിലേക്കാണ് കാർ മറിഞ്ഞത്. അപകടം നടന്ന ഭാഗം വിജനമാണ്. രാവിലെ സമീപത്തെ റബർ തോട്ടത്തിൽ ടാപ്പിങ് നടത്താൻ എത്തിയ തൊഴിലാളിയാണ് അപകട വിവരം മറ്റുള്ളവരെയും പൊലീസിനെയും അറിയിച്ചത്.
കൊച്ചിയിലെ ഐടി കമ്പനിയിൽ എച്ച്ആർ മാനേജരായി ജോലി ചെയ്യുന്ന ലനേഷ് ക്രിസ്മസ് ആഘോഷിക്കാൻ ഡിസംബർ രണ്ടിനാണ് കുടുംബത്തോടൊപ്പം നാട്ടിലെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും വിദഗ്ധ പരിശോധനയ്ക്കു ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി.