ഇരട്ടിയായി കോഴിക്കോട്ടുനിന്ന് വടക്കോട്ടുള്ള യാത്രക്കാരുടെ ദുരിതം


കോഴിക്കോട്: മലബാറുകാരുടെ യാത്രാപ്രശ്‌നമെന്നത് പുതുമയുള്ള കാര്യമല്ലെങ്കിലും അതു കൂട്ടുകയാണ് റെയില്‍വേ. തീവണ്ടികളുടെ ടൈംടേബിളിലെ സമയമാറ്റമാണ് പുതിയ ഇരുട്ടടി. ഇതോടെ കോഴിക്കോട്ടുനിന്ന് വടക്കോട്ടുള്ള യാത്രക്കാരുടെ ദുരിതം ഇരട്ടിയായി. ഇരുന്ന് പോവാമെന്ന പ്രതീക്ഷ പണ്ടേ പലരും ഉപേക്ഷിച്ചെങ്കിലും ഇപ്പോള്‍ തീവണ്ടിയില്‍ കാലുകുത്താന്‍പോലുമാവാത്ത സ്ഥിതിയാണ്.

കോഴിക്കോട്ടുനിന്ന് ഉച്ചയ്ക്ക് 1.25-ന് കോയമ്പത്തൂര്‍ പാസഞ്ചര്‍, 2.05-ന് ഷൊര്‍ണൂര്‍-കണ്ണൂര്‍ പാസഞ്ചര്‍, 2.15-ന് ചെന്നൈ-മംഗളൂരു എഗ്മോര്‍ എക്‌സ്പ്രസ് എന്നിവ പുറപ്പെടുന്ന രീതിയിലാണ് പുതിയ സമയമാറ്റം. ഏതാണ്ട് മുക്കാല്‍മണിക്കൂറിനിടെ മൂന്നു തീവണ്ടികള്‍. അതുകഴിഞ്ഞാല്‍ പിന്നെ കണ്ണൂരിന് വടക്കോട്ടുള്ള തീവണ്ടി പരശുറാം എക്‌സ്പ്രസ് പുറപ്പെടുന്നത് അഞ്ചുമണിക്കാണ്. അതായത് രണ്ടേമുക്കാല്‍ മണിക്കൂര്‍ കാത്തിരിക്കണം.
നേരത്തേ എഗ്മോര്‍-മംഗളൂരു എക്‌സ്പ്രസ് 2.45-നായിരുന്നു കോഴിക്കോട്ടുനിന്ന് പുറപ്പെട്ടിരുന്നത്. വൈകുന്നേരമാവുമ്പോഴാണ് പൊതുവേ യാത്രക്കാര്‍ കൂടുന്നത്. അപ്പോഴാണ് ഉണ്ടായിരുന്ന ഒരു തീവണ്ടി അരമണിക്കൂര്‍ നേരത്തേയാക്കിയത്. അതോടെ, നേരത്തേത്തന്നെ യാത്രക്കാര്‍ ശ്വാസംമുട്ടിപ്പോയിരുന്ന പരശുറാമില്‍ ഇപ്പോള്‍ മിക്കദിവസവും കയറിപ്പറ്റാന്‍പോലുമാവാത്ത സ്ഥിതിയായി.
ഷൊര്‍ണൂര്‍-കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന സമയം ക്രമീകരിച്ചാല്‍ ചെറുവത്തൂര്‍വരെയുള്ള യാത്രക്കാര്‍ക്കെങ്കിലും ഉപകരിക്കുമെന്ന നിര്‍ദേശം സമയമാറ്റത്തില്‍ റെയില്‍വേ കണക്കിലെടുത്തില്ല. ഷൊര്‍ണൂര്‍-കണ്ണൂര്‍ പാസഞ്ചറിനെ സ്ഥിരമായി വടകരയ്ക്കു മുന്‍പ് പിടിച്ചിടുന്ന പതിവും തുടരും. കണ്ണൂരില്‍നിന്ന് അഞ്ചരയ്ക്ക് ചെറുവത്തൂര്‍ പാസഞ്ചറായി ഓടുന്ന ട്രെയിനാണിത്.
ഏതാണ്ട് നാലോടെ കോഴിക്കോട്ടെത്തുന്ന പരശുറാം അഞ്ചിനാണ് കോഴിക്കോട്ടുനിന്ന് വിടുന്നത്. പതിനഞ്ച് മിനിറ്റ് വ്യത്യാസത്തില്‍ മംഗള എക്‌സ്പ്രസ് കൂടി വരും. റിസര്‍വേഷനില്ലാത്ത യാത്രക്കാര്‍ കയറാവുന്ന കോച്ചുകള്‍ ഇതില്‍ കുറവുമാണ്. 6.05-ന് നേത്രാവതി എക്‌സ്പ്രസ് പോയാല്‍പ്പിന്നെ രാത്രി 1.15-ന് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസാണ് മംഗളൂരുവിലേക്കുള്ള സ്ഥിരംതീവണ്ടി. ഇടയിലുള്ള സ്റ്റേഷനുകളില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ വന്ദേഭാരത് ഈ യാത്രാപ്രശ്‌നം പരിഹരിക്കുന്നുമില്ല.
വൈകീട്ട് ട്രെയിനില്ലാത്ത സമയത്തെ ഇടവേള കുറച്ച് ഷൊര്‍ണൂര്‍-കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ മംഗളൂരുവരെ നീട്ടിയാല്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാവുമായിരുന്നു. വടക്കന്‍ ജില്ലകളിലെ എം.പി.മാര്‍ ഇടപെട്ടാല്‍ കുറേ പ്രശ്‌നങ്ങള്‍ക്കെങ്കിലും പരിഹാരമുണ്ടാക്കാവുന്നതാണ്. മലബാറിലെ യാത്രാപ്രശ്‌നപരിഹാരത്തിന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം പ്രതിനിധികളും നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال