കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിലെ അമരക്കുനിയിൽ കഴിഞ്ഞ് പത്ത് ദിവസമായി ഭീതി പരത്തിയിരുന്ന കടുവ കൂട്ടിലായി. തൂപ്രയിലെ കേശവന്റെ വീടിന് താഴെയുള്ള വയലിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്. 5 കൂടുകളാണ് കടുവയ്ക്കായി വനം വകുപ്പ് സ്ഥാപിച്ചിരുന്നത്. അതിൽ ഒന്നായിരുന്നു തൂപ്രയിലേത്.
വ്യാഴാഴ്ച വൈകീട്ട് അമരക്കുനിയിലെ ജനവാസ മേഖലയിൽ നിലയുറപ്പിച്ച കടുവയുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കാറിൽ സ്ഥാപിച്ച ഡാഷ് ബോർഡിൽ നിന്നാണ് കടുവ റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. 13 വയസ്സുള്ള കടുവയാണ് കൂട്ടിലായത്.വനംവകുപ്പിന്റെയും വെറ്ററിനറി സംഘത്തിന്റെയും ആർആർടിയുടെയും സംഘങ്ങൾ മയക്കുവെടി വെയ്ക്കാനായി വലിയ തോതിലുള്ള നിരീക്ഷണങ്ങൾ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. ആളുകൾ പരിഭ്രാന്തിയിൽ തുടരുന്നതിനിടെയാണ് അൽപം മുമ്പ് കടുവ കെണിയിൽ കുടുങ്ങിയത്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ആർആർടിയും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഹോസ്‌പേസിലേക്കായിരിക്കും കടുവയെ കൊണ്ടുപോവുക.