ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥ 'ഹോപ്പ്' : 80 രാജ്യങ്ങളില്‍ പുറത്തിറങ്ങി


റോം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥയായ 'ഹോപ്പ്' ചൊവ്വാഴ്ച 80 രാജ്യങ്ങളില്‍ പുറത്തിറങ്ങി. പദവിയിലിരിക്കേ ഒരു മാര്‍പാപ്പയുടെ ആത്മകഥയിറങ്ങുന്നത് ആദ്യമാണ്. ലാറ്റിനമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയായ ഫ്രാന്‍സിസിന്റെ സ്‌പെയിനിലെ ബാല്യംമുതലുള്ള ജീവിതമാണ് 'ഹോപ്പി'ലെ പ്രതിപാദ്യം.

ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനായ കാലോ മൂസോയുമായി ഫ്രാന്‍സിസ് പാപ്പ നടത്തിയ ആറുവര്‍ഷത്തിലേറെ നീണ്ട സംഭാഷണങ്ങളില്‍നിന്നാണ് ആത്മകഥ പിറന്നത്. മാര്‍പാപ്പയുടെ മരണശേഷമേ ആത്മകഥയിറങ്ങൂ എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, കത്തോലിക്കാസഭാ 'പ്രത്യാശയുടെ വര്‍ഷ'മായി ആചരിക്കുന്ന ഇക്കൊല്ലംതന്നെ അത് ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സ്വന്തം തീരുമാനങ്ങളെക്കുറിച്ചുള്ള നിഷ്പക്ഷമായ വിലയിരുത്തലും ഖേദപ്രകടനങ്ങളും ആത്മകഥയിലുണ്ട്. സഹപാഠിയെ ഇടിച്ചു ബോധം കെടുത്തിയതും ഒടിച്ച സൈക്കിള്‍ നന്നാക്കാനുള്ള പണം നല്‍കാന്‍ സഹപാഠിയെ നിര്‍ബന്ധിച്ചതും ചെറുപ്പകാലത്തെ നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളായി പാപ്പ വിവരിക്കുന്നു. എന്നാല്‍, പാപ്പയുടെ ജീവിതത്തിലെ അധികം അറിയപ്പെടാത്ത ഏടുകള്‍ 'ഹോപ്പി'ലും അനാവൃതമാകുന്നില്ല. 1990-92 കാലത്ത് അര്‍ജന്റീനയിലെ കോര്‍ഡോബയില്‍ ചെലവിട്ടകാലവും ജര്‍മനിയില്‍ ദൈവശാസ്ത്രത്തില്‍ ഗവേഷണം നടത്തിയിരുന്ന കാലവുമാണത്.
2013 മാര്‍ച്ചില്‍ തന്നെ മാര്‍പാപ്പയായി തിരഞ്ഞെടുക്കാന്‍ നടത്തിയ കോണ്‍ക്ലേവിനെക്കുറിച്ച് വിശദമായ വിവരണമുണ്ട്. ആദ്യ വോട്ടെടുപ്പുകള്‍ താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍, നാലാംവട്ടത്തില്‍ 69 വോട്ടുകിട്ടയതോടെ വിധി തീരുമാനിക്കപ്പെട്ടുകഴിഞ്ഞുവെന്ന് തിരിച്ചറിഞ്ഞു. 115 കര്‍ദിനാള്‍മാരില്‍ 77 പേരുടെ വോട്ടുകിട്ടുന്നയാളാണ് മാര്‍പാപ്പയാകുക. മിലാന്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ആഞ്‌ജെലോ സ്‌കോളയെ ആലിംഗനം ചെയ്യുകയാണ് വോട്ടെടുപ്പിന്റെ ഫലം വന്നശേഷം താന്‍ ആദ്യം ചെയ്തതെന്നും പാപ്പ പറയുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال